ഫിലഡല്‍ഫിയ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയെങ്കിലും മത്സരശേഷം കൂടുതല്‍ ചര്‍ച്ചയായത് വിജയത്തേക്കാള്‍ പരാഗ്വെയുടെ കളിശൈലിയായിരുന്നു. പാരഗ്വെയുടെ സമീപനം ഫുട്ബോളിന് തന്നെ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. എതിരാളിയുടെ ആക്രമണം തടയുക മാത്രമല്ല, അവരുടെ മാനസിക നിയന്ത്രണവും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കളിച്ച പരാഗ്വേയുടെ സമീപനത്തെ ‘ഡാര്‍ക്ക് ആര്‍ട്സ്’ അഥവാ ഇരുണ്ട കലകള്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇത് അതീവ ‘ലജ്ജാകരവും’ ‘അപമാനകരവുമാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെ തടയാന്‍ പരാഗ്വേ അതിശക്തമായ പ്രതിരോധമാണ് ഒരുക്കിയത്. പന്ത് സ്വന്തമാക്കുന്നതിലുപരി ഫ്രാന്‍സിന്റെ വേഗതയെ ഇല്ലാതാക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അതിനായി തുടര്‍ച്ചയായ ശരീരസമ്പര്‍ക്കവും കഠിന ടാക്കിളുകളും അവര്‍ ആശ്രയിച്ചു.
പരാഗ്വെ പുറത്താകേണ്ട ടീം!
5-4-1 എന്ന പ്രതിരോധ കേന്ദ്രീകൃതമായ ശൈലിയാണ് പരാഗ്വെ പുറത്തെടുത്തത്. മത്സരത്തിലെ പന്തടക്കം വെറും 24.1% ആയിരുന്നു. പാസ് കംപ്ലീഷന് റേറ്റ് 1966നു ശേഷമുള്ള ഏറ്റവും മോശം റേറ്റായിരുന്നു, 54.1%. വെറും അഞ്ച് ഷോട്ടുകള്‍ മാത്രമാണ് പരാഗ്വെ എടുത്തത്. അതില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒന്നു മാത്രം.
മത്സരശേഷം ഫ്രാന്‍സ് പരിശീലകന്‍ ദിദിയെ ദെഷാംപ്സ് പരാഗ്വേ ‘ഫുട്ബോളിലെ എല്ലാ തന്ത്രങ്ങളും’ ഉപയോഗിച്ചുവെന്ന് പറഞ്ഞു. എങ്കിലും, താരങ്ങള്‍ പ്രകോപനങ്ങളില്‍ വീഴാതെ ശാന്തത പാലിച്ചതാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരശേഷം എംബാപ്പെ പരാഗ്വേയുടെ സമീപനത്തെ വിമര്‍ശിച്ചെങ്കിലും, ‘ആവശ്യമെങ്കില്‍ ഞങ്ങള്‍ക്കും കടുപ്പത്തോടെ കളിക്കാന്‍ അറിയാം’ എന്ന സന്ദേശമാണ് നല്‍കിയത്. ഫ്രാന്‍സ് വെറും സുന്ദര ഫുട്ബോള്‍ മാത്രമല്ല, സമ്മര്‍ദ സാഹചര്യങ്ങളിലും ജയിക്കാന്‍ കഴിയുന്ന ടീമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാന്‍സിനെപ്പോലെ കഴിവില്‍ മുന്നിലുള്ള ടീമിനെ നേരിടുമ്പോള്‍ പരാഗ്വേയ്‌ക്ക് ലഭ്യമായ മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു കടുത്ത ശാരീരിക ഫുട്ബോള്‍. എന്നാല്‍ അതിനും ഒരു പരിധിയുണ്ടെന്നും, റഫറി തുടക്കത്തില്‍ തന്നെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ മത്സരം ഇത്രയും വിവാദമാകില്ലായിരുന്നു. ഇത്തരത്തില്‍ കളിക്കുന്ന പരാഗ്വെ നേരത്തെ പുറത്താകേണ്ട ടീമായിരുന്നു എന്നാണ് വിമര്‍ശകരുടെ നിലപാട്.
എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’
ഫുട്ബോളില്‍ നിയമലംഘനം ചെയ്യാതെ എതിരാളിയുടെ താളം തെറ്റിക്കാനും പ്രകോപിപ്പിക്കാനും സമയം കളയാനും ശാരീരിക സമ്മര്‍ദം സൃഷ്ടിക്കാനുമുള്ള തന്ത്രങ്ങളെയാണ് പൊതുവെ ഡാര്‍ക്ക് ആര്‍ട്സ് എന്ന് വിളിക്കുന്നത്. പരാഗ്വേ ഈ മത്സരത്തില്‍ അതിന്റെ എല്ലാ വശങ്ങളും പുറത്തെടുത്തു.
ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയായിരുന്നു പരാഗ്വേയുടെ പ്രധാന ലക്ഷ്യം. ഓരോ തവണയും അദ്ദേഹം പന്തുമായി മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിലധികം താരങ്ങള്‍ ചേര്‍ന്ന് തടഞ്ഞു. ചില ടാക്കിളുകള്‍ നിയമപരിധിക്കും അപ്പുറമായിരുന്നു. ഫ്രാന്‍സ് താരങ്ങള്‍ക്ക് പരിക്കേല്‍ക്കാവുന്ന തരത്തിലുള്ള നിരവധി ടാക്കിളിങ്ങുകള്‍ പരാഗ്വെന്‍ താരങ്ങളില്‍നിന്നുണ്ടായ്. പ്രത്യേകിച്ച് എംബാപ്പെയ്‌ക്കെതിരേ ആന്‍ഡ്രസ് ക്യൂബാസിന്റെ ഒരു ശക്തമായ ടാക്കിള്‍ ചുവപ്പ് കാര്‍ഡിന് അര്‍ഹമായിരുന്നു. അതിലും വിവാദമായത് ഇല്‍ഗിസ് ടന്‍ഡഷേവ് എന്ന റഫറിയുടെ കാര്‍ഡ് നല്‍കുന്നതിലെ സമീപനമായിരുന്നു. പരാഗ്വേ നടത്തിയ നിരവധി കഠിന ഫൗളുകള്‍ക്കിടയിലും ഒരു മഞ്ഞക്കാര്‍ഡ് പോലും പുറത്തെടുക്കാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചു. മറുവശത്ത് ഫ്രാന്‍സിന് മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചു. റഫറിയുടെ സമീപനം ഫുട്ബോളിനു യോജിച്ചതല്ല. ശാരീരിക ആക്രമണം മാത്രമായിരുന്നില്ല പരാഗ്വേയുടെ തന്ത്രം. ഓരോ തീരുമാനത്തിലും റഫറിയെ വളയല്‍, കളിയുടെ താളം തെറ്റിക്കല്‍, ഫ്രാന്‍സ് താരങ്ങളെ പ്രകോപിപ്പിക്കാന്‍ വാക്കേറ്റങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവയും അവരുടെ കളിയുടെ ഭാഗമായിരുന്നു. എംബാപ്പെയെ ചുറ്റിപ്പറ്റി ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷസമാനമായ സാഹചര്യം രൂപപ്പെടുകയും ചെയ്തു.
ഫ്രാന്‍സിന് ലഭിച്ച നിര്‍ണായക പെനാല്‍റ്റിയും വിവാദങ്ങള്‍ക്കിടയിലൂടെയായിരുന്നു. ഫീല്‍ഡിലെ റഫറി ആദ്യം ഫൗള്‍ അനുവദിച്ചില്ല. പിന്നീട് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വാര്‍) നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച ശേഷമാണ് പെനാല്‍റ്റി അനുവദിച്ചത്. അതാണ് മത്സരത്തിലെ ഏക ഗോളായി മാറിയത്. ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചപ്പോള്‍, ചില പരാഗ്വേ താരങ്ങള്‍ പെനാല്‍റ്റി സ്പോട്ടില്‍ എംബാപ്പെ ഷോട്ട് എടുക്കുന്നതില്‍ ബുദ്ധിമുട്ടാക്കാന്‍ ശ്രമിച്ചു.
















