ന്യൂജേഴ്‌സി: ഈസ്റ്റ് റഥർഫോർഡിൽ നടന്ന ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഞെട്ടിച്ച് നോർവേ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സൂപ്പർ താരം എർലിങ് ഹാലണ്ടിന്റെ ക്ലിനിക്കൽ ഇരട്ട ഗോൾ പ്രകടനമാണ് നോർവേയ്‌ക്ക് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്ന് സമ്മാനിച്ചത്. ഇഞ്ചുറി ടൈമിൽ നെയ്‌മർ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും കാനറികളുടെ രക്ഷയ്‌ക്കെത്തിയില്ല.
ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം തുടക്കം മുതൽ തന്നെ ആവേശകരമായ പോരാട്ടമാണ് കണ്ടത്. 79-ാം മിനിറ്റിൽ ഹാലണ്ടിന്റെ ആദ്യ ഗോളെത്തി. ആന്ദ്രേസ് ഷിൽഡെറപ്പ് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ ഹാളണ്ട് വലയിലാക്കിയതോടെ ബ്രസീൽ ഞെട്ടി. പിന്നാലെ 90-ാം മിനിറ്റിൽ അനായാസമായൊരു ഇടംകാലനടിയിലൂടെ ഹാളണ്ട് ബ്രസീലിന്റെ പതനം പൂർത്തിയാക്കി. പിന്നാലെ ഇൻജുറി ടൈമിൽ കാസെമിറോയ്‌ക്കെതിരായ ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്‌മർ ബ്രസീലിനായി ഒരു ഗോൾ മടക്കി. അപ്പോഴേക്കും സമയം വൈകിയിരുന്നു. വൈകാതെ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ സ്കാൻഡിനേവിയൻ കരുത്തിന് മുന്നിൽ വീണ് മുൻ ലോക ചാമ്പ്യന്മാർ ടൂർണമെന്റിൽ നിന്നും കണ്ണീരോടെ മടങ്ങി. നോർവേ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങളിലൊന്നിനാണ് ന്യൂയോർക്ക് ഇന്ന് സാക്ഷ്യം വഹിച്ചത്.
ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു ടീമെന്ന തങ്ങളുടെ വിചിത്രമായ റെക്കോഡ് നിലനിർത്താനും ഈ വിജയത്തോടെ നോർവെയ്‌ക്കായി. ഇരുടീമുകളും ഇതുവരെ ആറ് തവണ നേർക്കുനേർ വന്നപ്പോൾ ഒന്നുപോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൂന്നാം മിനിറ്റിൽ പാട്രിക് ബെർഗ് നേടിയ ഗോൾ ഓഫ്‌സൈഡ് ചതിക്കുഴിയിൽ പെട്ടില്ലായിരുന്നെങ്കിൽ നോർവെയുടെ വിജയത്തിന്റെ മാറ്റ് കൂടുമായിരുന്നു.
തുടർച്ചയായ ആറാം ലോകകപ്പിലും യൂറോപ്യൻ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. നാലാം ലോകകപ്പ് കളിക്കുന്ന നോർവെയുടെ ആദ്യ ക്വാർട്ടറാണിത്. ഇംഗ്ലണ്ട്- മെക്സിക്കോ പ്രീക്വാർട്ടർ മത്സരത്തിലെ വിജയി ആയിരിക്കും ക്വാർട്ടറിൽ നോർവേയുടെ എതിരാളികൾ.
















