ഫിലാഡെല്‍ഫിയ: ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രഞ്ച് മുന്നേറ്റം ക്വാര്‍ട്ടറിലേക്ക്. പ്രീക്വാര്‍ട്ടറില്‍ പരാഗ്വെ ഉയര്‍ത്തിയ കരുത്തന്‍ കടമ്പ 1-0ന് മറകടന്നാണ് ദിദി ദെഷാംപ്്‌സിന്റെ ടീം അന്തിമ എട്ടില്‍ ഇടം കണ്ടിരിക്കുന്നത്.
മത്സരത്തിലെ ഏക ഗോള്‍ രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ നേടി. എന്നാല്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ചര്‍ച്ചയായത് ഫ്രാന്‍സിന്റെ വിജയത്തേക്കാള്‍ പരാഗ്വേയുടെ അതിശക്തമായ പ്രതിരോധവും ശാരീരിക സമീപനവും റഫറിയിങ് വിവാദങ്ങളുമായിരുന്നു. പകരക്കാരനായി ഇറങ്ങിയ ഡിസൈര്‍ ഡൗ നേടിയെടുത്ത പെനാല്‍റ്റിയാണ് എംബാപ്പെ ഗോളാക്കിയത്. പെനാല്‍റ്റി സ്‌പോട്ടില്‍ വച്ച പന്തിലേക്ക് വലംകാല്‍ കൊണ്ട് ഷോട്ട് ഉതിര്‍ത്ത എംബാപ്പെയുടെ ബൂട്ടില്‍ നിന്ന് പന്ത് ഒട്ടും ഉയരാതെ വലയുടെ വലത് ഭാഗത്തേക്ക് അതിവേഗമെത്തുമ്പോള്‍ പരാഗ്വെ ഗോളി ഇടത് ഭാഗത്തേക്ക് ചാടിക്കഴിഞ്ഞിരുന്നു. ഈ ഒരു ഗോള്‍ ബലത്തില്‍ നേടിയ വിജയവുമായി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പോരാടാനിറങ്ങുന്നത് മൊറോക്കോയുമായി. വ്യാഴാഴ്‌ച്ച രാത്രി 1.30നാണ് ക്വാര്‍ട്ടര്‍ പോരാട്ടം.
ആദ്യ മിനിറ്റുകള്‍ മുതല്‍ തന്നെ പന്തിന്റെ നിയന്ത്രണം ഫ്രാന്‍സിന്റെ കൈകളിലായിരുന്നു. മധ്യനിരയില്‍ ഓറേലിയന്‍ ഷുവമേനിയും അഡ്രിയന്‍ റാബിയോയും കളിയുടെ താളം നിയന്ത്രിച്ചപ്പോള്‍, ഇരുവിങ്ങുകളിലൂടെയും എംബാപ്പെയും ഉസ്മാന്‍ ഡെംബലെയും നിരന്തരം ആക്രമണം നയിച്ചു. എന്നാല്‍ പരാഗ്വേ പത്ത് പേരെ സ്വന്തം പകുതിയില്‍ നിര്‍ത്തിയുള്ള പ്രതിരോധത്തിലൂടെ ഫ്രാന്‍സിന് ഇടം നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചു.
ആദ്യ പകുതിയില്‍ ഫ്രാന്‍സിന് നിരവധി അവസരങ്ങള്‍ ലഭിച്ചു. എംബാപ്പെയുടെ ഒരു കര്‍ളിംഗ് ഷോട്ട് ഗോള്‍കീപ്പര്‍ ഗാറ്റിറ്റോ ഫെര്‍ണാണ്ടസ് മനോഹരമായി തട്ടിയകറ്റി. ഡെംബലെയുടെ ക്രോസില്‍ നിന്നുള്ള ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പോയി. പരാഗ്വേയുടെ പ്രത്യാക്രമണങ്ങള്‍ വളരെ വിരളമായിരുന്നെങ്കിലും, മിഗ്വല്‍ അല്‍മിറോണിന്റെ വേഗത ഫ്രാന്‍സ് പ്രതിരോധത്തെ ചിലപ്പോള്‍ പരീക്ഷിച്ചു. ഗോള്‍ വഴങ്ങിയതോടെ പരാഗ്വേ ആക്രമണം ശക്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം മികച്ച അച്ചടക്കത്തോടെയാണ് കളിച്ചത്. വില്യം സലിബയും ഇബ്രാഹിമ കോനാറ്റെയും പ്രതിരോധത്തില്‍ ഉറച്ചുനിന്നപ്പോള്‍, ഗോള്‍കീപ്പര്‍ മൈക്ക് മെയ്ന്യാന്‍ നിര്‍ണായക ഇടപെടലുകളിലൂടെ ലീഡ് നിലനിര്‍ത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പരാഗ്വേയുടെ നിരാശ പ്രകടമായി. സമയം കളയല്‍, തുടര്‍ച്ചയായ ഫൗളുകള്‍, വാക്കേറ്റങ്ങള്‍ എന്നിവ കാരണം കളിയുടെ ഒഴുക്ക് പലതവണ തടസ്സപ്പെട്ടു. ഒരു ഘട്ടത്തില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷസമാന സാഹചര്യം രൂപപ്പെട്ടെങ്കിലും റഫറി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.
















