തിരുവനന്തപുരം : ശബരിമല ശാസ്താവ് തന്നെ സംബന്ധിച്ചിടത്തോളം സൈന്യാധിപനാണെന്ന് ഡിജിപി എസ്.ശ്രീജിത്ത് . സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വിശ്വാസങ്ങളെ പറ്റി തുറന്ന് പറഞ്ഞത്.
‘ മഹാനായ യോദ്ധാവായാണ് അയ്യപ്പനെ ഞാൻ കാണുന്നത് . . അന്ന് ഞാൻ ചെയ്തത് എന്നിൽ നിക്ഷിപ്തമായ ജോലിയാണ് നിർവഹിച്ചത് . സ്വധർമ്മമെന്ന് നമ്മൾ കരുതുമ്പോഴും പലപ്പോഴും നമ്മൾ ചെയ്യേണ്ടി വരുന്ന പ്രവർത്തി നമ്മുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കിയേക്കാം . പക്ഷെ അത് നമ്മുടെ കർത്തവ്യത്തെ ബാധിക്കരുത് . എതിർപക്ഷത്ത് നിൽക്കുന്നത് ബന്ധുക്കളായാലും കടമകൾ നിർവഹിച്ചേ പറ്റൂ. അന്ന് കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ് .
അന്ന് ഒരുപക്ഷെ അവിടെ അന്ന് തീവ്രമായ ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നേനെ. അന്ന് അയ്യപ്പഭക്തരെ അടിച്ചോടിക്കേണ്ടി വരുന്നത് മറ്റൊരു അയ്യപ്പഭക്തന് ഒരിക്കലും ചിന്തിക്കാനാകില്ല. അന്ന് അതിൽ നിന്നൊക്കെ എന്നെ രക്ഷിച്ചത് ഭഗവാനാണ്. അതെല്ലാം അയപ്പന്റെ നിശ്ചയമായിരുന്നു. പതിനാറാം വയസ്സിൽ മൂകാംബികയിൽ പോയി കാടിനകത്ത് രണ്ടാഴ്ച ഏകാന്തവാസം നടത്തി . 39 വർഷത്തിനു ശേഷം ഞാൻ വീണ്ടും മൂകാംബികയിൽ പോയിരുന്നു. അന്ന് ഞാൻ ഒരു കാര്യം തീരുമാനിച്ചിരുന്നു. മൂകാംബിക അമ്മയോട് ഞാൻ എപ്പോഴും പറയുന്ന കാര്യമാണ് , അമ്മയുടെ ഏറ്റവും നല്ല മകനാണ് ഞാനെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കണേയെന്ന് . ഈശ്വരന്റെ ഇഷ്ടങ്ങളാണ് ഭൂമിയിൽ നടക്കുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ . വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിലായിരിക്കുമെന്നും ‘ ഡിജിപി എസ്.ശ്രീജിത്ത് വ്യക്തമാക്കുന്നു.
















