തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഉത്തരവ്. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് ഉത്തരവിറക്കിയത്. മൂന്നാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകണം.
ഇതിനായി പ്രത്യേക ഡ്രൈവുകൾ നടത്താനും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഉത്തരവുണ്ട്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന കമ്മിറ്റി പ്രവർത്തിക്കും. ആ വർഷം ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ വർഷാരംഭത്തിൽ തന്നെ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിരിക്കണം.
നിലവിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയോ, ദിവസവേതനത്തിലോ, കരാർ അടിസ്ഥാനത്തിലോ നിയമനങ്ങൾ നടത്തരുത്. ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കാത്തതുമൂലം ഉണ്ടാകുന്ന ഒഴിവുകൾ (Not Joining Duty) നിശ്ചിത സമയപരിധി അവസാനിച്ചാലുടൻ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി.
















