ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളെ വാണിജ്യവല്‍ക്കരിക്കാനുള്ള വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നീക്കം ഹിന്ദു സമൂഹത്തിന് നേരെയുള്ള കയ്യേറ്റമായെ കാണാന്‍ കഴിയൂ. ക്ഷേത്ര മൈതാനികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്‌ക്ക് നല്‍കാനും, വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാനുമുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ദേവസ്വം ബോര്‍ഡുകളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.
ദേവസ്വം ബോര്‍ഡുകളുടെ അധീനതയിലുള്ള ക്ഷേത്രങ്ങള്‍ ശബരിമലയിലെ വരുമാനം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കാന്‍ വഴിപാടുകളുടെ എണ്ണവും വഴിപാട് നിരക്കുകളും കാലോചിതമായി വര്‍ദ്ധിപ്പിക്കും. കെട്ടിട വാടക കൂട്ടും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന വാടക മുറികള്‍ ടെന്‍ഡര്‍ ചെയ്തു നല്‍കും. സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് പണം വാങ്ങും. ക്ഷേത്ര മൈതാനങ്ങള്‍ വാടകയ്‌ക്ക് നല്‍കും. പ്രധാന ക്ഷേത്രങ്ങളില്‍ വഴിപാട് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തും എന്നൊക്കെയാണ് ദേവസ്വം പറഞ്ഞിരിക്കുന്നത്.
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നും, ക്ഷേത്രങ്ങള്‍ പൊളിച്ച് കപ്പ നടണമെന്നും പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ക്ഷേത്രങ്ങളെ വാണിജ്യവല്‍ക്കരിക്കാനുള്ള ഇപ്പോഴത്തെ ശ്രമം. വഴിപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഹിന്ദുക്കളുടെ വിശ്വാസത്തിലുള്ള കൈകടത്തലാണ്. മതേതര ചിന്താഗതി പുലര്‍ത്തുന്ന ഭരണകൂടത്തിന് എങ്ങനെയാണ് ഹിന്ദുക്കളുടെ മാത്രം ആരാധനാലയങ്ങളില്‍ ഇങ്ങനെയൊരു കൈകടത്തല്‍ നടത്താന്‍ കഴിയുന്നത്? അഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍, അവരുടെ ആരാധനാ സമ്പ്രദായങ്ങളില്‍ ഇങ്ങനെയൊരു മാറ്റം വരുത്താനോ, അങ്ങനെയൊന്നിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമോ സര്‍ക്കാരുകള്‍ക്ക് കഴിയുമോ? ഇങ്ങനെയൊരു നീക്കം നടത്തിയാലുള്ള പ്രത്യാഘാതം എന്തായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. ഹിന്ദുക്കള്‍ അസംഘടിതരായതിനാല്‍ അവര്‍ക്കെതിരെ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിനുള്ളത്. ക്ഷേത്രങ്ങളോട് അതിക്രമങ്ങള്‍ കാണിച്ചാല്‍ ആരും ചോദിക്കാനുണ്ടാവില്ലെന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും കരുതുന്നു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന് കീഴില്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കച്ചേരി വളപ്പിലെ കാലപ്പഴക്കം വന്ന കെട്ടിട സമുച്ചയം പൊളിച്ചുമാറ്റി ദേവസ്വത്തിന് വഴിപാട് ഇതര വരുമാനം ഉണ്ടാക്കാനുള്ള പദ്ധതി ദുരുദ്ദേശപരമാണ്. കാലാന്തരത്തില്‍ ഈ ക്ഷേത്രഭൂമിയും അന്യാധീനപ്പെടാന്‍ ഇടയാക്കും. ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ് മറ്റു ക്ഷേത്രങ്ങളിലെ നിത്യ നിദാന ചെലവുകള്‍ നടത്തുന്നതെന്ന് ദേവസ്വം മന്ത്രി പറയുന്നത് തെറ്റാണ്. നിരവധി ക്ഷേത്രങ്ങളില്‍ നല്ല രീതിയില്‍ വരുമാനം ലഭിക്കുന്നുണ്ട്. ക്ഷേത്രങ്ങളെ വാണിജ്യവല്‍ക്കരിക്കാന്‍ വേണ്ടി ഇക്കാര്യം മറച്ചു പിടിക്കുകയാണ്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കോടാനുകോടി രൂപയുടെ വരുമാനം ക്ഷേത്ര പുരോഗതിക്കും വിശ്വാസികളുടെ ക്ഷേമത്തിനും വേണ്ടി ശരിയായി ഉപയോഗിക്കാത്തവരാണ് അവശേഷിക്കുന്ന ക്ഷേത്ര സ്വത്തുക്കള്‍ കൂടി അന്യാധീനപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ക്ഷേത്രങ്ങള്‍ അന്യാധീനപ്പെടുത്താനും, ഹിന്ദു വിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലം മുതല്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതാണ്. ക്ഷേത്ര വരുമാനം വകമാറ്റിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അന്യമതസ്ഥനായ ഉയര്‍ന്ന ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മതേതര സ്ഥാപനമാണെന്നും, അതില്‍ മറ്റുള്ളവരെ നിയമിക്കുമെന്നും സതീശന്‍ സര്‍ക്കാരിലെ മുസ്ലിം ലീഗ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ വേണം കരുണാകരന്റെ മകന്‍ മുരളീധരന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോള്‍ നടത്തുന്ന നീക്കങ്ങളെ വിലയിരുത്താന്‍. ക്ഷേത്രങ്ങള്‍ ആത്മീയ കേന്ദ്രങ്ങളാണ്. അവിടം ഭൗതികവല്‍ക്കരിക്കാനും വാണിജ്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിക്കുകതന്നെ വേണം.
















