
പാലക്കാട് : എന്‍ ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശക്കെതിരെ രംഗത്തെത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിനെ വിമർശിച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം കാബിനറ്റ് തീരുമാനമാണ്. ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം.
കെഎം ഷാജി സംഘപരിവാറിനെ പ്രമോട്ട് ചെയ്യുന്നു എന്ന തരത്തിലാണ് പിഎം നിയാസ് പ്രചരിപ്പിക്കുന്നത്. ഷാജിയെയും മുസ്ലിം ലീഗിനെയും ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.പൊട്ടും കുറിയും ഉപയോഗിക്കുന്നത് കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത്. ഉത്തരേന്ത്യയില്‍ താടിയും തൊപ്പിയും വെച്ചവര്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് പ്രചരിപ്പിക്കുന്ന പോലെയാണ് പി എം നിയാസിന്റെ പ്രസ്താവന. കേരളത്തിന്റെ സാമൂഹ്യ ഐക്യം അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന പി എം നിയാസ് പിന്‍വലിക്കണമെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.