തിരൂരങ്ങാടി: മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സമ്മേളനത്തിൽ ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയവും സംഘടന പാസാക്കി. മുസ്ലീം ലീഗ് നേതാക്കൾ കൂടി പങ്കെടുത്ത സമ്മേളനത്തിലാണ് മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം യൂത്ത് ലീഗ് ഉയർത്തിയത്. വിഷയത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
വലിയ ജനസംഖ്യയുള്ള ജില്ലകളുടെ ഭരണസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പുനഃസംഘടന അനിവാര്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ ജില്ലയ്‌ക്ക് ലഭിക്കാതെ പോകുന്ന വികസന ആനുകൂല്യങ്ങളും ഭരണസേവനങ്ങളും കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും വിഭജനം സഹായകരമാകുമെന്നാണ് യൂത്ത് ലീഗിന്റെ ന്യായം.
അതേസമയം, ജില്ല വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. വിഷയത്തിൽ സംസ്ഥാന നേതൃത്വം എന്ത് തീരുമാനം എടുക്കുമെന്നതിലേക്കാണ് ഇപ്പോൾ രാഷ്‌ട്രീയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിനിടെ, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി രംഗത്തെത്തി. മുസ്ലിം ലീഗ് പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും, ലീഗിനെതിരായ വിമർശനങ്ങളെ മലപ്പുറം ജില്ലക്കും മുസ്ലിം സമൂഹത്തിനുമെതിരായ ആക്രമണമായി ചിത്രീകരിക്കുകയാണെന്നും അനിൽ ആരോപിച്ചു.
മലപ്പുറം എല്ലാ വിഭാഗം ജനങ്ങളുടെയും ജില്ലയാണെന്നും, അതിന്റെ കുത്തകാവകാശം മുസ്ലിം ലീഗിന് മാത്രം അവകാശപ്പെടാനാവില്ലെന്നും വി.പി. അനിൽ പറഞ്ഞു. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ അധികാരം ലക്ഷ്യമിട്ട് ലീഗ് വർഗീയ ശക്തികളുമായി സഹകരിക്കുകയാണെന്നും, ജമാഅത്ത് ബന്ധവും അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
















