കാസര്‍കോട്: നാരായണ ചിഗുരുപാദെയുടെ ശവസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംസ്‌കാരത്തിന്റെ ഭാഗമായുള്ള ചടങ്ങ് നിര്‍വഹിച്ചതും ചിതയ്‌ക്ക് തീ കൊളുത്തിയതും സേവാഭാരതിയുടെ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റുകൂടിയായ സി.രഘു തന്നെയാണെന്ന് ഉപ്പള കൊണ്ടേവൂര്‍ ആശ്രമം സ്വാമിജി യോഗാനന്ദസരസ്വതി മാധ്യമങ്ങളോട് പറഞ്ഞു.
ഇക്ബാലും ഭാര്യ ഇര്‍ഫാനയും ചേര്‍ന്ന് നടത്തുന്ന ഷെയ്ഖ് സായിദ് വൃദ്ധസദനത്തിലെ അന്തേവാസികളുടെ ശവസംസ്‌കാര ചടങ്ങ് മുമ്പ് മൂന്ന് തവണ സേവാഭാരതി മംഗല്‍പാടിയിലെ രുദ്രഭൂമി ശ്മശാനത്തില്‍ നടത്തിയിട്ടുണ്ട്. അന്ന് നേരിട്ട് സേവാഭാരതിയെ ഏല്‍പ്പിക്കുകയായിരുന്നു. നാരായണന്റെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശ്രമത്തിലേക്ക് ഇക്ബാല്‍ വിളിച്ചത്. ആശ്രമത്തില്‍ അതിന് സംവിധാനം ഇല്ലാത്തിനാല്‍ സേവാഭാരതിയുടെ രഘുവിനെ കാര്യങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതില്‍ ആശ്രമത്തേയും സേവാഭാരതിയേയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ വിഷമം ഉണ്ടായതായി സ്വാമി പറഞ്ഞു.
20ന് ഉച്ചയ്‌ക്ക് 12 മണിക്ക് മൃതദേഹം എത്തിക്കുമെന്നറിഞ്ഞ രഘു, സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം എല്ലാ ക്രമീകരണങ്ങളും ചെയ്തു. എന്നാല്‍ മൃതദേഹം എത്തിക്കാന്‍ വൈകിയപ്പോള്‍ പ്രവര്‍ത്തകര്‍ ഭക്ഷണം കഴിക്കാന്‍ പോയി. മൃതദേഹം എത്തിച്ച വിവരമറിഞ്ഞ് രഘു ഉടന്‍ ശ്മശാനത്തില്‍ എത്തുകയും ആശ്രമത്തിന്റെ നിര്‍ദേശപ്രകാരം ചിതയ്‌ക്ക് തീ കൊളുത്തി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു. എല്ലാ ചെലവുകളും സേവാഭാരതി തന്നെയാണ് വഹിച്ചത്.
വിരമിച്ച ബാങ്ക് മാനേജരായ രഘു മതപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ്. ശ്മശാനത്തിലെ ജീവനക്കാരനല്ല. ഷെയ്ഖ് സായിദ് ഓള്‍ഡ് ഏജ് ഹോം കുറച്ചു വര്‍ഷങ്ങളായി അനാഥരുടെയും ദുരിതമനുഭവിക്കുന്നവരുടെയും സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. മരിച്ച നാരായണനെ അനാഥാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുകയും അവസാനം വരെ പരിചരിക്കുകയും ചെയ്ത അവരുടെ സേവനത്തെ അഭിനന്ദിക്കുന്നതായും സ്വാമി പറഞ്ഞു. രഘുവും ആശ്രമം സെക്രട്ടറി എ. മോഹന്‍ദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















