ന്യൂദല്‍ഹി: പ്രതിരോധ-വ്യോമയാന മേഖലകളിലടക്കം രാജ്യം കൈവരിച്ച സ്വാശ്രയത്വ നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പരിപാടിയിലൂടെ പ്രശംസിച്ചു. ‘ആത്മനിർഭർ ഭാരത്’ എന്നത് ഇപ്പോൾ യാഥാർഥ്യമായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്വാശ്രയത്വവും ശക്തിപ്പെടുത്തുന്നതിനായി ഇത്തരം മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ സഹായിച്ചുവെന്ന് മോദി അഭിപ്രായപ്പെട്ടു.
വ്യോമയാന മേഖലയിൽ രാജ്യം ഒരു വലിയ വിജയം കൈവരിച്ചു. ഭാരതത്തിൽ നിർമിച്ച ആദ്യത്തെ സി-295 സൈനിക ഗതാഗത വിമാനം ജൂൺ 10 ന് വിജയകരമായി ആദ്യ പറക്കൽ പൂർത്തിയാക്കി. ഏകദേശം 21,935 കോടി രൂപ ചെലവിൽ 56 സി-295 ഗതാഗത വിമാനങ്ങളാണ് വ്യോമസേന വാങ്ങുന്നത്. ഇതിൽ നാൽപ്പത് വിമാനങ്ങൾ ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡ് എയർബസുമായി സഹകരിച്ചാണ് നിര്‍മാണം. ഇത് എയ്‌റോസ്‌പേസ് മേഖലയ്‌ക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ.കൾക്ക് പുതിയ ശക്തി നൽകുന്നു. തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വാശ്രയ ഭാരതം കെട്ടിപ്പെടുക്കാനുള്ള നിശ്ചയദാർഢ്യവും കൂടുതൽ ശക്തമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അടുത്തിടെ, കൊൽക്കത്തയിൽ നാവികസേനയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐഎൻഎസ് ദുനഗിരി, ഐഎൻഎസ് ഷാൻഷക്, ഐഎൻഎസ് അഗ്ര്യ എന്നിവ ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന മുതൽ നിർമാണം വരെ എല്ലാം തദ്ദേശീയമാണ്” അദ്ദേഹം പറഞ്ഞു.
ഡി.ആർ.ഡി.ഒ. തദ്ദേശീയമായി നിർമ്മിച്ച ‘ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ’ വിജയകരമായി പരീക്ഷിച്ചു. ഡി.ആർ.ഡി.ഒ. ലബോറട്ടറികളും ഇന്ത്യൻ ഇൻഡസ്ട്രീസ് പാർട്ണർമാരും സംയുക്തമായി ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതായത് ഇന്ന്, ആഴി മുതൽ ആകാശം വരെ, കൂടുതൽ സുരക്ഷിതവും സ്വയം പര്യാപ്തവുമായി മാറുകയാണ് നമ്മുടെ ഭാരതം, അദ്ദേഹം പറഞ്ഞു.
















