ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള സൗഹൃദത്തെ കുറ്റപ്പെടുത്തി മുസ്ലിം വോട്ടുകള്‍ കണ്ണുവെച്ച് സോണിയാഗാന്ധിയുടെ പുതിയ അടവ്. എന്നാല്‍ മോദിയ്‌ക്ക് ഇറാനോടും പലസ്തീനോടും അടുപ്പമുള്ള നേതാവാണ് മോദിയെന്നും ആയത്തൊള്ള ഖമനേയിയുടെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് മോദിയെന്ന കാര്യം മറക്കരുതെന്നും സോണിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്.
‘ഇസ്രയേലിനെ ലോകരാജ്യങ്ങള്‍ വെറുത്തു തുടങ്ങി; എന്നിട്ടും മോദിയുടെ ചായ് വ് നെതന്യാഹുവിലേയ്‌ക്ക് തന്നെ; എത്രയോ ബാല്യങ്ങളെ അവര്‍ കൊന്നൊടുക്കി; ഇന്ത്യയുടെ മൗനം ആശങ്കപ്പെടുത്തുന്നു’- ഇതായിരുന്നു സോണിയാഗാന്ധിയുടെ വിമര്‍ശനം.
വാസ്തവത്തില്‍ ഇന്ത്യ ഇറാനോടും ഇസ്രയേലിനോടും ഒരുപോലെ അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്ന രാജ്യം എന്ന നിലയിലാണ് ഇസ്രയേലിനോട് നമ്മള്‍ അടുപ്പം പുലര്‍ത്തുന്നത്. 1999ല്‍ പാകിസ്ഥാന്‍ പട്ടാളക്കാരും ഭീകരരും ചേര്‍ന്ന് ഇന്ത്യയില്‍ നുഴഞ്ഞുകയറി ഇന്ത്യയുടെ കാര്‍ഗില്‍ മേഖലകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഇന്ത്യ നടത്തിയ യുദ്ധത്തില്‍ ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചിരുന്നു. വെടിക്കോപ്പുകളും രഹസ്യവിവരങ്ങളും തന്നാണ് അന്ന് ഇസ്രയേല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ സഹായിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന പേരിലാണ് ഇന്ത്യ പാകിസ്ഥാന്റെ ആക്രമണത്തെ തോല്‍പിച്ചത്. അന്ന് അടല്‍ ബിഹാരി വാജ് പേയി ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. 1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തിലും ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചിരുന്നു. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ട്. ഒപ്പം ഇന്ത്യയുടെ പ്രതിരോധരംഗത്തെ ശക്തിപ്പെടുത്തുന്നതിനും ഇസ്രയേല്‍ സഹായിക്കുന്നുണ്ട്.
അതേ സമയം നരേന്ദ്രമോദിയ്‌ക്ക് ഇറാനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇറാനിലെ ഛാബഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യ 37 കോടി ഡോളര്‍ ആണ് നിക്ഷേപിച്ചത്. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതിയ്‌ക്ക് ഇന്ത്യന്‍ രൂപയിലാണ് പണം നല്‍കുന്നത്. അത്രയ്‌ക്ക് അടുത്ത സാമ്പത്തികബന്ധമാണെന്നര്‍ത്ഥം. പക്ഷെ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതോടെ ഇന്ത്യയുടെ നയതന്ത്രം വളരെ സങ്കീര്‍ണ്ണമായ ഒരു അധ്യായത്തിലൂടെ കടന്നുപോവുകയാണ്. ഇതിനെ മുതലെടുക്കാനാണ് സോണിയാഗാന്ധി ശ്രമിക്കുന്നത്.
അതേ സമയം ഇസ്രയേലിനെ അക്രമാസക്തരാക്കിയത് 2023 ഒക്ടോബര്‍ 7ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിന്റെ മണ്ണില്‍ നടത്തിയ ആക്രമണമാണെന്ന കാര്യം സോണിയാഗാന്ധി പരാമര്‍ശിക്കുന്നേയില്ല. അന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1200 ഇസ്രയേലികളെയാണ് കൊന്നൊടുക്കിയത്. 251 ഇസ്രയേലികളെ ബന്ദികളാക്കി പിടിക്കുകയും ചെയ്തു. ഇതില്‍ കുറഞ്ഞത് 81 പേരെയെങ്കിലും ഹമാസ് ഭീകരര്‍ വധിച്ചു. ഇതാണ് പിന്നീട് ഗാസയിലെ ഹമാസിനും ലെബനൊനിലെ ഹെസ്ബുള്ളയ്‌ക്കും പിന്നീട് ഇറാനും എതിരെ ആക്രമണം നടത്താന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. ഈ കാരണം മറച്ചുപിടിച്ച്, ഇസ്രയേല്‍ ഹമാസില്‍ നടത്തുന്ന ആക്രമണങ്ങളെ മാത്രം വിമര്‍ശിക്കുകയാണ് സോണിയാഗാന്ധി.
















