തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത ജമാ അത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകൾ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു. അടിയന്തരാവസ്ഥ എന്നത് 1975-ൽ നടന്ന കാര്യമല്ലേ, ഇതിന് ഇന്നത്തെ കാലത്ത് പ്രാധാന്യമുണ്ടോ എന്ന് ചിലർ ചോദിക്കാറുണ്ട്. തീർച്ചയായും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയുടെ 51-ാം വാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ ‘അടിയന്തരാവസ്ഥ, കറുത്ത അധ്യായത്തിന്റെ 51-ാം വർഷം’ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. നമ്മുടെ ഭരണഘടനയെന്ന പരമോന്നത പ്രമാണത്തെയും നമ്മുടെ മൗലികാവകാശങ്ങളെയും വെല്ലുവിളിക്കാനും ദുർബലപ്പെടുത്താനും തകർക്കാനും ശ്രമിക്കുന്ന ശക്തികളും നിക്ഷിപ്ത താല്പര്യങ്ങളും നമ്മുടെ രാജ്യത്തുണ്ട് എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ നാട്ടിലും സംസ്ഥാനത്തും നടക്കുന്ന രാഷ്‌ട്രീയം നിങ്ങളൊന്ന് പരിശോധിക്കൂ. ആരാണ് ഇന്ന് മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്നത്?
ഭാരതത്തിന്റെ ഭരണഘടനയിൽ ഒട്ടും വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകൾ ഇന്ന് രാഷ്‌ട്രീയ അധികാരം കൈയ്യാളാൻ ശ്രമിക്കുന്നു. ഇത് വലിയൊരു അപകടമാണെന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ ആവർത്തിച്ചു പറയുന്ന കാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയ മുതിർന്ന നേതാക്കളും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.
















