തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന എസ്‌എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസിനെ ആക്രമിക്കാൻ ഉപയോഗിച്ച ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ പ്രവർത്തകർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അൽ അമീനെ പോലീസ് പിടികൂടി. കാട്ടാക്കടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൻ്റോൺമെന്റ് പോലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചത് എസ്‌എഫ്‌ഐ പ്രവർത്തകർ തന്നെയാണെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കുന്നു. എസ്എഫ്ഐ പ്രവർത്തകരാണ് ബ്ലേഡ് കൊണ്ടുവന്നതെന്നും ഇതിന് തെളിവുകളുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചും വ്യക്തമാക്കുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാരിക്കേഡുകൾ കൂട്ടിക്കെട്ടുന്ന വടം മുറിക്കാന് കൊണ്ടുവന്ന ബ്ലേഡുകളാണെന്നാണ് നിഗമനം. ബ്ലേഡ് ഉപയോഗിച്ച് വടം മുറിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ബ്ലേഡുകൾ കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും വനിതാ സിവിൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽപ്പിച്ചതിനും എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രിയും അറിയിച്ചിരുന്നു.
പോലീസിന് ലാത്തിയും തോക്കുമുണ്ടെന്നും ബ്ലേഡിന്റെ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കും. ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതിയാണെന്നും ആ പണി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















