സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം പിണറായി വിജയൻ സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇ ഡി അന്വേഷിക്കുന്നു. വീണയ്‌ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. ഒന്നാം പിണറായി സർക്കാരിനെതിരെയാണ് അന്വേഷണം.
എക്സാലോജിക്കിന് മാസപ്പടി നൽകാൻ കാരണമെന്തെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മുൻ സർക്കാർ സിഎംആർഎല്ലിനെ വഴിവിട്ട് സഹായിച്ചോ എന്ന് പരിശോധിക്കും. മാസപ്പടി ഇടപാട് നടന്നത് 2017നും 2020 നും ഇടയിലാണ്. എക്സാലോജിക്കിന് എങ്ങനെയാണ് സിഎംആർഎല്ലിന്റെ കരാർ ലഭിച്ചതെന്നും ഇ ഡി പരിശോഘിക്കും. വീണയുടെ മറുപടിയിൽ പൊരുത്തക്കേടുണ്ടെന്ന് ഇ ഡി വിലയിരുത്തുന്നു.കഴിഞ്ഞ രണ്ടുതവണ ചോദ്യം ചെയ്ത ഘട്ടത്തിലും വീണ നൽകിയ മൊഴികളിൽ വ്യക്തത ഇല്ലെന്നാണ് ഇഡി സംഘം പറയുന്നത്.
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ അസ്വാഭാവികത ഉണ്ടെന്നാണ് ഇഡി പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കും നീളും. സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തതയില്ല. മാത്രമല്ല സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ മൊഴികളും വീണ നൽകിയ മൊഴിയും തമ്മിൽ പൊരുത്തക്കേടുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡി വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
















