തിരുവനന്തപുരം: പോലീസിനെയും ആഭ്യന്തര മന്ത്രിയെയും ഒളിവിലിരുന്ന് വെല്ലുവിളിക്കുന്ന ഗുണ്ട ആർജുൻ ആയങ്കിക്ക് പിന്തുണയുമായി സുഹൃത്ത് ആകാശ് തില്ലങ്കേരി. തെറ്റു ചെയ്തുവെന്നതിന്റെ പേരിൽ പൗരനെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ഇത് ബീഹാറോ യുപിയോ അല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ആകാശ് തില്ലങ്കേരി സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോലീസിനെ വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. കള്ളക്കേസിൽ കുരുക്കിയതിന്റെ വികാരത്തള്ളിച്ചയിലാകാം അങ്ങനെ പ്രതികരിച്ചത്. പോലീസിന്റെ കള്ളക്കേസിനെ നിസാരമാക്കാനില്ല. അർജുനും കൂട്ടുകാർക്കും ഒപ്പംതന്നെയാണ് നിലകൊള്ളുന്നത്. തെറ്റിന് ശിക്ഷകൊടുക്കേണ്ടത് കോടതിയാണ്. തോക്കല്ല. ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന ഭരണകൂട ഭീകരതോടും ഒത്തുതീർപ്പില്ല. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും എന്നാണ് കുറിപ്പിൽ പറയുന്നത്.
അർജുൻ ആയങ്കിയെ പിന്തുണച്ച് സംവിധായകൻ സനൽകുമാർ ശശിധരനും രംഗത്ത് വന്നു. അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണമെന്നും അയാൾക്ക് ഒരവസരം കൊടുക്കണമെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. എനിക്കയാളോട് വല്ലാത്ത സ്‌നേഹം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കളേ നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. സമൂഹം, സാഹചര്യം, ഭരണകൂടം എന്ന ഭീകരയന്ത്രജീവിയുടെ അലർച്ച.. അയാളെ പിടിക്കാൻ വെടിവെക്കാൻ ഉത്തരവ് കൊടുത്തുവത്രെ. അത് കേട്ട് ആഘോഷിക്കാൻ ചിലർ. ലജ്ജ തോന്നുന്നു. നാളെ പുലരുമ്പോൾ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും.
അർജുൻ, എനിക്ക് നിങ്ങളെ അറിയില്ല. നിങ്ങൾ എന്തൊക്കെ കുറ്റം ചെയ്തു എന്നുമറിയില്ല. പക്ഷേ നിങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് എന്റെ മനസ് നിങ്ങൾക്കൊപ്പമാണ്. മടങ്ങിവരാനും നന്മയുള്ള ഒരു ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ – സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
















