
തിരുവനന്തപുരം: ഏത് സഖാവായാലും ശരി, ഒരു കാര്യം പറഞ്ഞേക്കാം കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ചതുപോലെയുള്ള അതിക്രമം ബിജെപിയുടെ മേയറുടെ ഓഫീസിൽ കയറി നടത്താൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. തിരുവനന്തപുരം നഗരസഭയിൽ മേയറെയും വനിതാ കൗൺസിലർമാരെയും കയ്യേറ്റം ചെയ്ത സിപിഎമ്മിന്റെ ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് നിയമസഭയ്‌ക്കുള്ളിൽ സ്പീക്കറുടെ ചേംബറിൽ കയറി സഖാക്കൾ കാണിച്ച ഗുണ്ടായിസം കേരളം കണ്ടതാണ്. കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാട്ടിയ ആ ധിക്കാരം ബിജെപിയുടെ മേയറുടെ ഓഫീസിൽ കാണിക്കാൻ ശ്രമിക്കരുത്. പിണറായി വിജയൻ അല്ല, ഏത് സഖാവായാലും ശരി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ ഓഫീസിൽ കടന്നുകയറി അതിക്രമം നടത്താൻ ബിജെപി അനുവദിക്കില്ല.
ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും പുച്ഛിക്കുന്ന ഇത്തരം അക്രമ രാഷ്‌ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബിജെപി മുന്നോട്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഘർഷത്തിൽ മേയർ വി. വി രാജേഷ് ഉൾപ്പടെ 16 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.