തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. മേയർ വി.വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ഉൾപ്പടെയുള്ളവരെ കയ്യേറ്റം ചെയ്തു. മേയർ വി വി രാജേഷിനെ ഓഫീസിൽ കയറാൻ അനുവദിക്കാതെ സിപിഎം കൗൺസിലർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. സംഘർഷത്തിൽ കാലിന് പരിക്കേറ്റ മേയറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഡെപ്യൂട്ടി മേയറെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ മേയറെ തടഞ്ഞത്. രാവിലെ മേയർ ഓഫീസിലേയ്‌ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീഴുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയറെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും വി.മുരളീധരൻ എംഎൽഎയും സന്ദർശിച്ചു. ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയർ വ്യക്തമാക്കി. അനാവശ്യ പ്രകോപനം സിപിഎം കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായത്. രാവിലെ മുതൽ മേയറെ കാണാനെത്തിയവരെ തടഞ്ഞു. ബിജെപിയുടെ വനിതാ കൗൺസിലർമാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയർ വ്യക്തമാക്കുകയായിരുന്നു.
സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പോലീസിനെതിരെയും മർദ്ദനമുണ്ടായി. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് പരിക്കേറ്റു. അതേസമയം, ജനാധിത്യപരമായ സമരമാണ് നടന്നതെന്നാണ് കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് പറഞ്ഞത്.
















