തിരുവനന്തപുരം: എസ്.എഫ്.ഐയുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെ പോലീസുകാരെ ബ്ലേഡ് കൊണ്ട് ആക്രമിച്ച 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. ബ്ലേഡുകൊണ്ടുള്ള വരയലിൽ വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. ബാരിക്കേഡ് കെട്ടുന്ന വടം മുറിക്കാനായി കൊണ്ടുവന്ന ബ്ലേഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
സമരം നടന്ന സ്ഥലത്തുനിന്ന് പിന്നീട് ഏതാനും ബ്ലേഡുകൾ കണ്ടെത്തുകയും ചെയ്തു. സിഐയുടെ പരാതിയിലാണ് കേസെടുത്തത്. “ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് ആക്ഷേപിച്ചു”വെന്നും എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞദിവസം നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു.
അതേസമയം, സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് എ ആവശ്യപ്പെട്ട് എസ്എഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കി. തങ്ങള്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ളവ കൈവശം വെച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് എസ്എഫ്‌ഐ പരാതിയില്‍ പറയുന്നത്.
‘ആരോപണം വസ്തുതാപരമാണോ എന്നന്വേഷിക്കണം. സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമവും അന്വേഷിക്കണം. സിസിടിവി ദൃശ്യങ്ങള്‍, പോലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ എന്നിവ പരിശോധിക്കണം. പോലീസുകാര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ വകുപ്പുതലനടപടി വേണം’, എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
















