തിരുവനന്തപുരം: പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ കാര്യങ്ങൾ നടപ്പാക്കാൻ വിശദമായ ചർച്ച വേണം എന്ന് പറഞ്ഞ മുഖ്യമന്ത്രി, മദ്യനയം പോലെ എല്ലാ വിഭാഗം ജനങ്ങളുമായിട്ട് ചർച്ച ചെയ്യേണ്ട ഒരു വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
പാർട്ടിക്കകത്തോ മുന്നണിക്കകത്തോ മന്ത്രിസഭയിലോ ഒരു ചർച്ചയുമില്ലാതെയാണ് മദ്യ നയത്തിലും മിനറൽസിന്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനം എടുത്തത്.
അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണിത്. കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും, തെലങ്കാന കേന്ദ്രീകരിച്ചുള്ള മിനറൽസിന്റെ ലോബിയും മുഖ്യമന്ത്രിയുമായി ചേർന്ന് വല്ല ധാരണയിലും എത്തിയിട്ടുണ്ടോ എന്ന സംശയം ആളുകൾക്കുണ്ട്.
മദ്യനയത്തിൽ അന്തിമമായി സംസാരിക്കേണ്ട, തീർപ്പ് പറയേണ്ട എക്സൈസ് മന്ത്രി പോലും അറിയാതെയാണ് മദ്യനയത്തിൽ മാറ്റം വരുത്തിയത്. ഇത് സമൂഹത്തിൽ, പ്രത്യേകിച്ച് കൗമാരക്കാരിലും സ്ത്രീകളിലും വലിയ രീതിയിലുള്ള മദ്യാസക്തി ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സത്യപ്രതിജ്ഞ ചെയ്ത് വെറും ഏതാനും ദിവസങ്ങൾക്കകംതന്നെ ഈ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഒരു മിസൈൽ വേഗതയിലാണ് മുഖ്യമന്ത്രി ഈ മദ്യനയത്തിന്റെ ഫയൽ തീർപ്പാക്കിയത്.
കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും തെലങ്കാന കേന്ദ്രീകരിച്ചുള്ള കരിമണൽ ലോബിയും മുഖ്യമന്ത്രിയുമായി എന്തെങ്കിലും ധാരണയിൽ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങൾ സംശയിക്കുന്നു. അഴിമതിയും ലോബികളെ സഹായിക്കലുമാണ് ഈ നയങ്ങൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. വലിയ തോതിലുള്ള അഴിമതി ലക്ഷ്യംവെച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ ഇത് നടത്തിയിരിക്കുന്നത്. ഈ അഴിമതിക്ക് എൽഡിഎഫ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആരെയും പേടിക്കേണ്ടതില്ല എന്ന നിലയിലാണ് വി ഡി സതീശൻ മുന്നോട്ടുപോയത്.
ഈ മദ്യനയത്തിൽ ലീഗുകാർ, മത-സാമുദായിക സംഘടനകൾ, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പാടുപെട്ട ജനങ്ങൾ ഇവരൊക്കെ എന്തു പറയുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രശ്നം. ധാർമികതയെക്കുറിച്ച് എൽഡിഎഫിന് ഒന്നും പറയാനില്ല. പ്രതിപക്ഷ നേതാവിന് ഇത്ര വേഗത്തിൽ കാര്യങ്ങൾ പറയാൻ കാരണം ഇദ്ദേഹത്തിന് നന്നായി അറിയുന്ന വിഷയമായതുകൊണ്ടാണ്. ഈ കമ്പനികളൊക്കെ നേരത്തെ ഇവരുമായിട്ടും നെഗോഷ്യേറ്റ് ചെയ്തിട്ടുണ്ട്. അന്ന് എന്തോ തർക്കത്തിന്റെ പേരിൽ മാത്രമാണ് ഇത് നടക്കാതെ പോയത്; അല്ലാതെ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ ഒന്നുമല്ല അവർ ഇത് മാറ്റിവെച്ചത്.
കേരളത്തിന് ശാപമായി മാറുന്ന തീരുമാനം ഉണ്ടാക്കിയത് എൽഡിഎഫ് ആണ്. അവർക്ക് അതിന്റെ ലാഭം കൊയ്യാൻ കഴിഞ്ഞില്ല; ഇപ്പോൾ യുഡിഎഫ് അത് സ്വന്തമാക്കുന്നു. ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല, എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നുതന്നെയാണ്. അവർ രണ്ടു കൂട്ടരുടെയും നിലപാട് ഒന്നുതന്നെയാണ്; പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രമാണ് ഇത് ചെയ്തിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.
















