ആകാരം നഷ്ടപ്പെട്ട ഒരു കവിത കവിയുടെ പേനത്തുമ്പില്‍ മഷിക്കറയായി കട്ട പിടിച്ചു കിടന്നു. സാഹിത്യമോഷണപ്പട്ടം ലഭിച്ചതിന്റെ ആഹ്ലാദാതിരേകത്തില്‍ അഭിരമിച്ച് നിലാവെട്ടത്ത് തിളങ്ങി നില്‍ക്കയായിരുന്നു കവി.
സത്യാനന്തരകാല സിദ്ധാന്തസമസ്യകള്‍ ചവച്ചരച്ചു കൊണ്ടിരിക്കേ പല്ലിനിടയില്‍ കുടുങ്ങിപ്പോയ ഒരു അസത്യം തോണ്ടിയെടുത്ത് നിര്‍ധാരണം ചെയ്യാന്‍ പണിപ്പെടുന്ന കവിയുടെ നവദ്വാരങ്ങളില്‍നിന്ന് അറിഞ്ഞോ അറിയാതെയോ എന്തൊക്കെയോ വമിച്ചുകൊണ്ടിക്കുന്നുണ്ടായിരുന്നു. നിത്യാനിത്യം. മഴപ്പാറല്‍ പോലെ സോഷ്യന്‍ മീഡിയയുടെ തിണ്ണകളില്‍ വീണുപതിച്ച ആ ഉച്ചിഷ്ടങ്ങള്‍ കവിതകളാണെന്ന് തെറ്റിധരിച്ച് ആരാധകവൃന്ദം പെറുക്കിയെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും ക്ഷണഭംഗുരമായി അത് ആവിയായിപ്പോയിക്കൊണ്ടിരുന്നു.
വഹ്നി സന്തപ്ത ലോഹസ്താംബു ബിന്ദുനാ സന്നിഭം.
പ്രശസ്തിയും പുരസ്‌കാരങ്ങളും പ്രഭാഷണവേദികളും പിണിയാളക്കൂട്ടങ്ങളുമായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കെന്നോണം ലിറ്റ്‌റേച്ചല്‍ ഫെസ്റ്റിവലുകള്‍ താണ്ടി കിറുങ്ങി നടക്കുന്നതിടയില്‍ നടവഴിയില്‍ മേധ്യമല്ലാത്ത എന്തിലോ ചവുട്ടി കവി വഴുതിവീണു. കെട്ടഴിഞ്ഞ് ഏതോ വാരികത്താളില്‍നിന്ന് താഴെ വീണുകിടക്കുന്ന സ്വന്തം കവിതയായിരുന്നു അത്. കാലും നടുവുമുളുക്കി അസ്ഥിയൊടിഞ്ഞ് കവി കിടപ്പിലായി.
ആ കിടപ്പിന്റെ മടുപ്പിനിടയിലാണ് എഴുത്തുമേശപ്പുറത്ത് ഊരിപ്പിടിച്ച നിലയില്‍ അനാഥശവമായി കിടക്കുന്ന പേനയും അതിന്റെ തുമ്പില്‍ കറപിടിച്ച അരൂപിയായ കവിതയും ശ്രദ്ധയില്‍ പെട്ടത്. കിടക്കയില്‍നിന്ന് നിരങ്ങിയേന്തി പേന കയ്യിലെടുത്ത കവി അതിന്റെ തുമ്പില്‍ പറ്റിനില്‍ക്കുന്ന കവിതയെ നഖംകൊണ്ട് ചുരണ്ടിയെടുത്ത് നെറ്റിയില്‍പ്പൊടിഞ്ഞ ഒരിറ്റു വിയര്‍പ്പില്‍ ചാലിച്ച് ഉരുട്ടിവച്ചു.
രൂപരഹിതമായ അതിന്റെ നഗ്‌നത കവിയെ ദുഃഖിതനാക്കി. കിടപ്പില്‍നിന്ന് എഴുന്നേല്‍ക്കാനാവാത്ത കവി ആയാസപ്പെട്ട് തന്റെ ആകാരം ഊരിയെടുത്ത് അതിനെ അണിയിച്ചു. അനിര്‍വചനീയമായ ഒരു നിര്‍വൃതിയില്‍ ധന്യനായ അയാള്‍ അതില്‍ ലയിച്ച് നിദ്രകൊണ്ടു.
ആകാരമില്ലാത്ത കവിയെയും അപാകമായ ആകാരമിട്ട കവിതയെയും ആഴ്ചപ്പതിപ്പിന്റെ ഒരു പേജില്‍ പറ്റിച്ചിട്ട നിലയിലാണ് പിറ്റേന്ന് വായനക്കാര്‍ കണ്ടത്.
വര്‍ഷങ്ങള്‍ മുന്നോട്ടാണോ പിന്നോട്ടാണോ കടന്നുപോയത് എന്നറിയില്ല.
തനതുകാലത്തിന്റെ പട്ടത്താനത്തില്‍ പങ്കുകൊള്ളാനെത്തിയ ഉദ്ദണ്ഡശാസ്ത്രികള്‍ തളി കുളത്തിന്റെ പടവുകളിലിരുന്ന് കടലകൊറിച്ചുകൊണ്ടിരിക്കവേ പൊതിക്കടലാസ് നിവര്‍ത്തിയപ്പോള്‍ അതില്‍നിന്ന് എന്തോ ചിലത് കുളത്തിലേക്ക് തെറിച്ചുവീണു. ആകാരരഹിതനായ കവി, ആകാരത്തിനുള്ളില്‍പ്പെട്ട കവിത. ഞെട്ടിപ്പോയ ശാസ്ത്രികള്‍ കരയിലേക്ക് ഓടിക്കയറി ആക്രോശിക്കാന്‍ തുടങ്ങി. ”ആകാരോ… ആകാരോ… ആകാരോ…”
എല്ലാം കണ്ടുകൊണ്ട് ഒരാള്‍ ആലിന്‍കൊമ്പിലിരുന്ന് കൈകൊട്ടിച്ചിരിച്ചു. തലയെറിഞ്ഞ് മെയ്‌കുടഞ്ഞ് പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഹ്രസ്വാകാരം കുലുക്കിക്കുലുക്കിച്ചിരിച്ചു.
കാക്കശേരി ഭട്ടതിരി.
#
















