Football

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഫിലാഡെല്‍ഫിയ: ലോകകപ്പ് ഫുട്ബോളില്‍ മുന്‍ ജേതാക്കളായ ബ്രസീല്‍ രണ്ടാം മത്സരത്തിന്. നാളെ വെളുപ്പിന് ആറിന് ഫിലാഡെല്‍ഫിയയില്‍ ഹെയ്തിക്കെതിരെയാണ് മത്സരം. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം നെയ്‌മര്‍ ഈ മത്സരത്തിലും കളിക്കില്ല. ആദ്യ കളിയില്‍ മൊറോക്കോയുമായി ഓരോ ഗോള്‍ സമനിലയില്‍ പിരിഞ്ഞ ബ്രസീലിന് ഹെയ്തിക്കെതിരെ ജയം അനിവാര്യമാണ്. നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിക്കുന്നതിന് പോയിന്റ് നിലയില്‍ തുല്യത പാലിച്ചാല്‍ ഗോള്‍ കണക്കുകളാകും പരിഗണിക്കുക. ഇതിനാല്‍ താരതമ്യേന ദുര്‍ബലരായ ഹെയ്തിക്കെതിരെ പരമാവധി ഗോളുകള്‍ നേടി വിജയിക്കാനായിരിക്കും ബ്രസീല്‍ ശ്രമം.

ഗ്രൂപ്പ് സിയിലെ ആദ്യറൗണ്ട് പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ഹെയ്തിയെ 1-0ന് തോല്‍പ്പിച്ച് മൂന്ന് പോയിന്റുമായി മുന്നിലാണ്. നാളെ പുലര്‍ച്ചെ 3.30ന് നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡ് മൊറോക്കോയെ നേരിടും. ഫോക്സ്ബറോയിലാണ് ഈ മത്സരം.

ഗ്രൂപ്പ് ഡിയില്‍ ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക ഓസ്ട്രേലിയയെ നേരിടും. സീട്ടില്‍ സ്റ്റേഡിയത്തിലാണ് കളി. ആദ്യ റൗണ്ടില്‍ നേടിയ 4-1ന്റെ തകര്‍പ്പന്‍ ജയത്തോടെ അമേരിക്ക പോയിന്റ് പട്ടികയില്‍ മുന്നിലാണ്. ഗ്രൂപ്പില്‍ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള തുര്‍ക്കിയും പാരഗ്വെയും നാളെ രാവിലെ 8.30ന് ഏറ്റുമുട്ടും. സാന്റ ക്ലാരയിലാണ് മത്സരം.