
തിരുവനന്തപുരം:ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥന്‍ എത്തുന്ന സമയത്ത് മലയാളഭാഷ എത്തിനില‍്ക്കുന്ന ദുസ്ഥിതിയെക്കുറിച്ചുള്ള ഒരു ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
മലയാളഭാഷയ്‌ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വർഷം തികഞ്ഞു. ശ്രേഷ്ഠപദവിയുടെ ദന്തസിംഹാസനത്തിൽ അവരോധിതമായപ്പോൾ എന്തെല്ലാം കൊട്ടിഘോഷമായിരുന്നു? എന്നിട്ടും മലയാളത്തിന്റെ ഉപയോഗം വേണ്ടത്ര വര്‍ധിച്ചിട്ടില്ലെന്നും ഇപ്പോഴും പല പദങ്ങള്‍ക്കും കേരളം ഇംഗ്ലീഷ് തന്നെ ധാരാളമായി ഉപയോഗിക്കേണ്ടി വരുന്ന ഗതികേടിലാണെന്നും ഈ കുറിപ്പ് വിമര്‍ശിക്കുന്നു. ഇന്നും മലയാളം നേരിടുന്ന പ്രതിസന്ധികളിലൊന്ന് പല വാക്കുകൾക്കും തുല്യമായ മലയാളം വാക്കുകളില്ല എന്നതാണ്. ഉണ്ടെങ്കിലും പലപ്പോഴും സംസ്കൃതവാക്കുകൾ ഉപയോഗിക്കുന്ന ഗതികേടിലാണ് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളം.
“ശ്രേഷ്ഠ മലയാളം കേന്ദ്രത്തിൽ ‘ഡയറക്ട’റെ തന്നെ നിയമിക്കുന്നു.
(Director)
മലയാളം ‘മിഷൻ’ മിഷനായിത്തന്നെ കാലക്ഷേപം കഴിക്കുന്നു.
(Mission)
ഭാഷാ ‘ഇൻസ്റ്റിറ്റ്യൂട്ട്’ മംഗ്ലീഷായി സേവനം തുടരുന്നു.
(Institute)
‘ശബ്ദതാരാവലി’ക്കുവേണ്ടി നക്ഷത്രമെണ്ണിയ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള, അജ്ഞാതനായി തുടരുന്നു.
‘മലയാളം മഹാനിഘണ്ടു’ (Malayalam Lexicon) പ്രവർത്തനവും അച്ചടിയും ഇനിമുതൽ വേണ്ടെന്നു വെക്കുന്നു.
Transgender എന്ന പദത്തിന് മലയാളം പദമുണ്ടാക്കാൻ വർഷങ്ങൾ തലപുകഞ്ഞിട്ടും നടക്കാതെ പോകുന്നു.
മലയാളത്തിന് ഔദ്യോഗിക ഗാനം ആവശ്യപ്പെട്ട് വഷളാകുന്നു. സാഹിത്യ അക്കാദമിയും ശ്രീകുമാരൻ തമ്പിയും കൊമ്പു കോർക്കുന്നു”- ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമ മലയാളത്തിന്റെ പരിമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഗേ, ലെസ്ബിയന്‍ എന്നീ വാക്കുകള്‍ക്ക് ഇനിയും മലയാളം പദങ്ങള്‍ കണ്ടെത്താനായിട്ടില്ല
ഇത്തരുണത്തില്‍, മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചപ്പോള്‍ കാവാലം നാരായണപ്പണിക്കര്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്: “മലയാളം കൈകാര്യം ചെയ്യുന്നതില്‍ ഇന്ന് മലയാളിക്ക് വലിയ പരാധീനതയുണ്ട്. ഇംഗ്ലീഷിന്റെ സഹായവും സ്വാധീനവുമില്ലാതെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പുതിയ കാലത്തിന്റെ വാക്കുകള്‍ക്ക് തുല്യമായി നമ്മുടെ സംസ്കാരത്തിന് യോജിക്കുന്ന വാക്കുകള്‍ നമുക്ക് കണ്ടെത്താനാവുന്നില്ല. പകരം നമ്മള്‍ ഇംഗ്ലീഷ് വാക്കുകളെ ആശ്രയിക്കുന്നു.”
കഴിഞ്ഞ പതിമൂന്നു വർഷം, ഭാഷയുടെ വിമലീകരണത്തിനും വികാസത്തിനും നവംനവങ്ങളായ പുരോഗതിക്കുംവേണ്ടി ശ്രേഷ്ഠ ഭാഷാസമിതിക്കാർ എന്ത് ചെയ്തു? എന്ന ചോദ്യത്തോടെയാണ് മനോജ് മനയില്‍ എഴുതിയ കുറിപ്പ് അവസാനിക്കുന്നത്.