മൈസൂരു: മൈസൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനുള്ളിൽ നടന്നത് 11 മരണങ്ങൾ. ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ട് മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. മരിച്ചവരെല്ലാം ഹൃദ്രോഗത്തിന് ചികിത്സ തേടിയവരാണ്. ഐസിയുവില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നു.
എന്നാല്‍ ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളാണ് മരിച്ചതെന്നും അസ്വാഭാവികത ഇല്ലെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് (Sri Jayadeva Institute of Cardiovascular Sciences and Research). ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണിത്.
ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് ശരിയല്ല. മരിച്ചവരെല്ലാം അതീവഗുരുതരാവസ്ഥയിൽ ഉള്ളവരായിരുന്നു. അതിനാൽ അസ്വഭാവികത ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. ആശുപത്രിയിൽ ഡോക്ടർമാരുടെ കു റവുണ്ട്. ഒരു ഡോക്ടർ നൂ റു കണക്കിന് രോഗികളെയാണ് ദിവസവും പരിശോധിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി ഷിഫ്റ്റിൽ ഡോക്ടർമാർ ഉണ്ടായിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ ചികിത്സയ്‌ക്കായി കൊണ്ടുവരുന്നത്. ഒരാളെയും തിരികെ അയയ്‌ക്കാറില്ല. കഴിഞ്ഞ പത്ത് വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ശരാശരി മരണനിരക്ക് 6 മുതൽ 8 ശതമാനം വരെയാണെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. സദാനന്ദ് വ്യക്തമാക്കി.
ആശുപത്രിയുടെ പ്രധാന ശാഖ ബെംഗളൂരുവിലും (ജയനഗർ), മറ്റു ശാഖകൾ മൈസൂരു, കലബുറഗി എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള കാത്ത് ലാബുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ഐസിയു എന്നിവ ഇവിടെയുണ്ട്. പണമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് സൗജന്യമായും സബ്‌സിഡി നിരക്കിലും ചികിത്സ ലഭ്യമാക്കുന്നു.
















