Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊട്ടിയൂര്‍: കോണ്‍ഗ്രസ് ദേശീയ നേതാവും വടകര ലോകഭാ മണ്ഡലത്തില്‍ നിന്നും ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെടുകയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന പരേതനായ കെ.പി. ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃത ഉണ്ണികൃഷ്ണന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലൂടെ കൊട്ടിയൂര്‍ പെരുമാളുടെ ദര്‍ശന സാഫല്യം.

ഭവനസന്ദര്‍ശനത്തിനിടെ മന്ത്രി കഴിഞ്ഞദിവസം അമൃത ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ എത്തിയ അമൃതക്ക് തിരക്ക് കാരണം കൊട്ടിയൂര്‍ പെരുമാളെ ദര്‍ശിക്കാന്‍ കഴിയാതെ തിരിച്ചു പോകേണ്ടി വന്നിരുന്നു. ഇക്കാര്യം
അമൃത ഏറെ വിഷമത്തോടെ സുരേഷ് ഗോപിയെ ധരിപ്പിച്ചു. ഇതോടെ താന്‍ വ്യാഴാഴ്ച കൊട്ടിയൂരില്‍ പോകുന്നുണ്ടെന്നും തന്റെകൂടെ വരൂ എന്നും മന്ത്രി പറയുകയും അമൃതയെ കൂടെ കൂട്ടുകയും ചെയ്തു. കൊട്ടിയൂര്‍ വരെ എത്തി പെരുമാളെ തൊഴാനാകാതെ മടങ്ങിയ തനിക്ക് മന്ത്രി സുരേഷ്‌ഗോപിക്കൊപ്പമെത്തി പെരുമാളെ തൊഴാനായത് വലിയ
സൗഭാഗ്യമായാണ് അമൃത കരുതുന്നത്.

കൊട്ടിയൂരിലെത്തിയ മന്ത്രിയെ ദേവസ്വം എക്‌സിക്യു്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഷാളണിയിച്ച് ഓടപ്പൂ നല്‍കി സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന നേതാക്കളായ ഒ. നിതീഷ്, എന്‍.ഹരിദാസ്, കൂട്ട ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. പ്രജീല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷിജിലാല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബിനില്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് ബേബി സോജ, മണ്ഡലം ജനറല്‍ സെക്രട്ടറി സി. ആദര്‍ശ്, ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ പുതുക്കുടി, ജില്ലാ മീഡിയ കണ്‍വീനര്‍ സരുണ്‍, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം അരുണ്‍ ഭരത് തുടങ്ങിയവര്‍ കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകബാഹുല്യം ഓരോ ദിവസവും വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരിനെജനസാഗരമാക്കി മാറ്റുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ ഒഴിവ് ദിനം അല്ലാതിരുന്നിട്ടു കൂടി കൊട്ടിയൂരില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ നിര്‍മ്മാല്യം നീക്കി36 കുടം അഭിഷേകം, ഉഷപൂജ, സ്വര്‍ണ്ണക്കുടം, വെള്ളിക്കുടം സമര്‍പ്പണം, പന്തീരടിപൂജ, ഉച്ചശീവേലി, ആയിരംകുടം അഭിഷേകം എന്നിവ നടന്നു.

ഉത്സവക്കാലത്തെ ആരാധനകളില്‍ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന 14 നാണ് നടക്കുക. തുടര്‍ന്ന് 16 മുതല്‍ ചതുശ്ശത നിവേദ്യങ്ങള്‍ ആരംഭിക്കും.

 

 

 

Recent Posts