കോഴിക്കോട്: ഏറെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കർശനമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ അന്വേഷണം ‘വടകര സ്ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് എത്തി. ഇതിന്റെ ഭാഗമായി ഗ്രൂപ്പിലെ അഞ്ച് അഡ്മിൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ സ്ക്രീൻഷോട്ട് ലഭിച്ചത് ‘വടകര സ്ക്വാഡ്’ ഗ്രൂപ്പിൽ നിന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന്, ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പങ്കുവെച്ച ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അഡ്മിൻമാരിലേക്ക് അന്വേഷണം നീളുന്നത്.
ഗ്രൂപ്പിന്റെ അഡ്മിൻ പാനലിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുണ്ട്. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നും, ആരുടെ നിർദ്ദേശപ്രകാരമാണ് ഇത് പ്രചരിപ്പിച്ചതെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും കണ്ടെത്താൻ ശ്രമിക്കുന്നത്.
















