Kerala

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

വിധ ക്ഷേത്രങ്ങളിലെ രജിസ്റ്റര്‍ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും തൃക്കണ്ണും തിരുമുഖവും സ്വര്‍ണമുദ്രപ്പൊതിയുമടക്കം അമൂല്യവസ്തുക്കളുടെ വിവരങ്ങളില്‍ വ്യക്തതയില്ലെന്ന് തിരുവാഭരണം കമ്മീഷണറുടെ കത്തില്‍ പരാമര്‍ശം.

Published by
അനീഷ് അയിലം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മറ്റ് ക്ഷേത്രങ്ങളിലും തിരുവാഭരണക്കൊള്ളയെന്ന് വ്യക്തമാക്കി തിരുവാഭരണം കമ്മീഷണറുടെ കത്ത്. നെയ്യാറ്റിന്‍കര അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ രജിസ്റ്റര്‍ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും തൃക്കണ്ണും തിരുമുഖവും സ്വര്‍ണമുദ്രപ്പൊതിയുമടക്കം അമൂല്യവസ്തുക്കളുടെ വിവരങ്ങളില്‍ വ്യക്തതയില്ലെന്ന് തിരുവാഭരണം കമ്മീഷണറുടെ കത്തില്‍ പരാമര്‍ശം. ക്രമക്കേട് കണ്ടെത്തിയത് ഇരുപതോളം ക്ഷേത്രങ്ങളിലെ കോടികള്‍ മൂല്യമുള്ള തിരുവാഭരണങ്ങളുടെ രജിസ്റ്ററുകളിലും കണക്കുകളിലും.

നെയ്യാറ്റിന്‍കര ദേവസ്വത്തിലെ 4900 ഗ്രാം സ്വര്‍ണക്കാല്‍ ഉള്‍പ്പെടെ രജിസ്റ്ററിലെ 350 ഇനങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ലെന്ന് കത്തില്‍ പറയുന്നു. ഒറ്റശേഖരമംഗലം ദേവസ്വത്തിന് 2008ന് ശേഷം ലഭിച്ച വെള്ളി തിരുമുഖം, ടിആര്‍132 ആയി ചേര്‍ത്ത തിരുവാഭരണം എന്നിവ മോഷണം പോയി. പാറശ്ശാല ദേവസ്വത്തിലെ സ്വര്‍ണക്കട്ടിയും അറുപതിലധികം ഇനങ്ങളും മുര്യങ്കര ദേവസ്വത്തിലെ സ്വര്‍ണ മുദ്രപ്പൊതിയും സംബന്ധിച്ച് രജിസ്റ്ററില്‍ വ്യക്തതയില്ല. രാമേശ്വരം ദേവസ്വത്തിലെ സ്വര്‍ണത്താലികള്‍, ചന്ദ്രക്കല, സ്വര്‍ണചെയിന്‍ ഉള്‍പ്പെടെ 70 ഇനങ്ങള്‍, വെങ്ങാനൂര്‍ ദേവസ്വത്തിലെ 16 ഗ്രാം സ്വര്‍ണമാല ഉള്‍പ്പെടെ അറുപതോളം ഇനങ്ങള്‍, കേളേശ്വരം ദേവസ്വത്തിലെ സ്വര്‍ണഗോപിയും 13 ഇന തിരുവാഭരണ വസ്തുക്കളും, വീരണകാവ് ദേവസ്വത്തിലെ വെള്ളിയിലെ താമരപ്പൂവ്, പെരുങ്കുളത്തൂര്‍ ദേവസ്വത്തിലെ വെള്ളി തട്ടം, മങ്കാര മുട്ടം ദേവസ്വത്തിലെ വെള്ളി തൃക്കണ്ണ്, തിരുമൂക്ക്, ചന്ദ്രക്കല, അരങ്ങല്‍ ദേവസ്വത്തിലെ വെള്ളി വകകള്‍, വെള്ളി മുദ്രപ്പൊതി, അരുവല്ലൂര്‍ ദേവസ്വത്തിലെ മുഖാഭരണവും വെള്ളിവകകളും സംബന്ധിച്ച് രജിസ്റ്ററുകളില്‍ അവ്യക്തയുണ്ട്.

ചെഴുങ്ങാനൂര്‍ ദേവസ്വത്തിലെ എട്ടിനം വകകള്‍, തിരുനാരായണപുരം ദേവസ്വത്തിലെ 20, തൃക്കണ്ണപുരം ദേവസ്വത്തിലെ എട്ട്, ദേവേശ്വരം ദേവസ്വത്തിലെ 10 ഇനങ്ങളും വെള്ളായണി സബ്ഗ്രൂപ്പ് വെള്ളായണി ദേവസ്വത്തിലെ 29 തിരുവാഭരണവകകളും സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഭരദ്വാജ ഋഷീശ്വരം ദേവസ്വത്തിലെ തിരുവാഭരണം രജിസ്റ്ററില്‍ ചേര്‍ക്കാത്ത സ്വര്‍ണ ചന്ദ്രക്കല ഉള്‍പ്പെടെയുള്ള ഏതാനും ഇനങ്ങള്‍ ശാന്തിക്കാരന്‍ സൂക്ഷിച്ചു വരുന്നതായും കണ്ടെത്തി. മാണിനാട് ദേവസ്വത്തിലെ ആറിനങ്ങള്‍ ഗോള്‍ഡ് മോണിറ്റൈസേഷന് വേണ്ടി ഉപയോഗിച്ചെങ്കിലും അത് തിരുവാഭരണം രജിസ്റ്ററില്‍ കുറവ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളും വിലപിടിപ്പുള്ള ഉരുപ്പടികളും പരിപാലിക്കുന്നത് സംബന്ധിച്ച് കണക്കെടുത്ത് തുടങ്ങിയത്. തുടര്‍ന്നാണ് ദേവസ്വം കമ്മീഷണര്‍ സബ് ഗ്രൂപ്പ് ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് ശേഖരിച്ച് അസി. ദേവസ്വം കമ്മീഷണര്‍ വഴി തിരുവാഭരണ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ആ റിപ്പോര്‍ട്ടിലാണ് കോടികള്‍ വിലമതിക്കുന്ന തിരുവാഭരണങ്ങളുടെ പരിപാലനത്തില്‍ വീഴ്ച കണ്ടെത്തിയത്.

മലയിന്‍കീഴ് സബ്ഗ്രൂപ്പിലെ സ്റ്റേറ്റ്‌മെന്റ് നിശ്ചിത ഫോര്‍മാറ്റില്‍ അല്ലാതെയാണ് നല്‍കിയത്. സ്റ്റേറ്റ്‌മെന്റുകളിലെ പിഴവുകള്‍ സംബന്ധിച്ച് സ്റ്റോര്‍ റൂമില്‍ പരിശോധന നടത്തി അടിയന്തര റിപ്പോര്‍ട്ട് ഹാജരാക്കാനുമാണ് ദേവസ്വം കമ്മീഷണര്‍ നിര്‍ദേശിച്ചത്. എന്നാല്‍, 2026 മെയ് 23നു നല്‍കിയ നിര്‍ദേശത്തില്‍ സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്ക് വിവരം കൈമാറിയതല്ലാതെ കൂടുതല്‍ പരിശോധന നടത്താന്‍ ദേവസ്വംബോര്‍ഡ് തയാറായിട്ടില്ല.