തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സിപിഎം കീഴ്ഘടകങ്ങളിലുയര്‍ന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിക്കുമേല്‍ കെട്ടിവച്ച് തടിതപ്പി സംസ്ഥാന നേതൃത്വം.
തിരിച്ചടിക്ക് കാരണക്കാരായ പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റണമെന്നായിരുന്നു താഴേത്തലം മുതല്‍ ഉയര്‍ന്ന ആവശ്യം. ഈ ആവശ്യത്തില്‍ നിന്ന് രക്ഷപ്പെടാനാണ് നേതൃത്വം പുതിയ വ്യാഖ്യാനം ചമയ്‌ക്കുന്നത്. കീഴ്ഘടകങ്ങളിലെ അവലോകന റിപ്പോര്‍ട്ടുകള്‍ തള്ളി, തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സംസ്ഥാന സമിതിക്ക് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്ന പുതിയ റിപ്പോര്‍ട്ടാണ് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. കടുത്ത വിമര്‍ശനമുയര്‍ത്തിയ ജില്ലാനേതാക്കളെക്കൂടി പങ്കെടുപ്പിച്ച് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ച് ഈ റിപ്പോര്‍ട്ട് അംഗീകരിപ്പിക്കാനാണ് നീക്കം. ആഗസ്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി.
മുസ്ലിം വോട്ടുബാങ്ക് യുഡിഎഫിന്റെ വിജയത്തിനുകാരണമായെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇസ്ലാം വര്‍ഗീയതയെ താലോലിക്കുന്ന നിലപാട് ശക്തമാക്കാനും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായതായാണ് സൂചന. മുസ്ലിം ലീഗിനെ തള്ളിപ്പറയാനും മറ്റ് തീവ്രമതസംഘടനകളെ കൂട്ടുപിടിക്കാനുമാണ് പുതിയ നീക്കം. ഇതിന് മുന്നോടിയായി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാനും നീക്കം തുടങ്ങി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ ശക്തമായി പ്രതിരോധിക്കുന്നതില്‍ വീഴ്ചപറ്റിയെന്നാണ് പുതിയ കുറ്റസമ്മതം. അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് തെറ്റായിപ്പോയെന്നും മുസ്ലിം സമൂഹത്തോട് വ്യക്തമാക്കാനാണ് നീക്കം. എസ്‌ഐആര്‍ കൊണ്ടുവന്നത് പിണറായി വിജയനാണെന്ന പ്രചാരണം ന്യൂനപക്ഷങ്ങളെ അകറ്റി. മുസ്ലിം ലീഗ് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം നടത്തി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ല എന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നെല്ലാമാണ് എം.വി. ഗോവിന്ദന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ഏറ്റുപറഞ്ഞത്.
പാര്‍ട്ടിഘടകങ്ങളിലെ നേരിട്ടുള്ള വിമര്‍ശനമൊഴിവാക്കാന്‍ വിപുലമായ സംസ്ഥാനകമ്മിറ്റി ചേരുന്നതിന് മുന്നോടിയായി പുതുവഴികള്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പ്, ഇ മെയില്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍ മുഖേന അഭിപ്രായം തേടാനും സിപിഎം സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി.
















