Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന് എതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം നേതാക്കള്‍. സുധാകരന്‍ അഭിനവ പാഷാണം വര്‍ക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു ആക്ഷേപിച്ചു. അപ്പോള്‍ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവമാണ് സുധാകരന്റേത്. 1991 ലെ കോഴിക്കോട് സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദത്തെക്കുറിച്ച് അറിയാം. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

1991 ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദം എനിക്ക് നേരില്‍ മനസിലാക്കാന്‍ കഴിഞ്ഞത് പറയാനാകും. 2021ല്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടുമെന്ന് കരുതി അരൂര്‍ ഭാഗത്ത് ദിവസങ്ങളോളം ഒരു പ്ലഗിന്റെ കൂടെ ഓടി നടന്ന് കയറ്റുമതിക്കാരില്‍ നിന്നും മറ്റും ശേഖരിച്ച പണം ഏത് കണക്കില്‍ വരും. പിരിച്ചതിന് രസീത് പോലും കൊടുത്തില്ലല്ലോ.

ജി. സുധാകരന്‍ രാഷ്‌ട്രീയ കോമാളിയായി മാറുകയാണെന്ന് മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എച്ച്. സലാം. പാര്‍ട്ടിയേയും നേതാക്കളേയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങള്‍ കാണിക്കുന്ന അവധാനത ദൗര്‍ബല്യമാണെന്ന് കരുതരുത്. പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപ്പോകാതിരുന്നത് എന്ന സത്യം മറക്കരുത്.

2021ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി അല്ലാതിരുന്ന സുധാകരന്‍ എന്തിന് പണം പിരിച്ചു? അന്ന് താങ്കള്‍ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താന്‍ തയാറാകണം. ആരില്‍ നിന്നൊക്കെ എത്ര ലക്ഷങ്ങള്‍ പിരിച്ചുവെന്ന് വെളിപ്പെടുത്താന്‍ സുധാകരന് ധൈര്യമുണ്ടോ? താങ്കള്‍ക്കും വീട്ടില്‍ രണ്ട് മൂന്ന് പേര്‍ക്കും മാത്രമറിയുന്ന രഹസ്യങ്ങള്‍ പലതും ഇന്ന് പരസ്യമാണ് എന്നത് മറക്കണ്ട.

അനാവശ്യം കാണിച്ചിട്ടും താങ്കള്‍ക്ക് അര്‍ഹിക്കാത്ത പരിഗണന നല്‍കിയ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ജി. സുധാകരനുണ്ടോ. പണ്ടൊക്കെ നാട്ടില്‍ ഒരു കുപ്പി കള്ള് വാങ്ങിക്കൊടുത്താല്‍ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാന്‍ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോള്‍ ജനങ്ങള്‍ക്ക് അതാണ് ഓര്‍മ വരുന്നതെന്നും സലാം സമൂഹമാധ്യമ കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുന്‍ ധനമന്ത്രി ബാലഗോപാലിനേയും ജി. സുധാകരന്‍ പരിഹസിച്ചിരുന്നു. ഇതാണ് സിപിഎം നേതാക്കളുടെ പ്രകോപനത്തിന് കാരണം.

 

Recent Posts