ചെന്നൈ: നടി സുകന്യയുടെ 30 വർഷത്തെ നിയമപോരാട്ടത്തിന് അവസാനം. പതിറ്റാണ്ടുകൾക്ക് മുമ്പ് സൺടിവി സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട കേസിൽ നടി സുകന്യയ്‌ക്ക് അനുകൂല വിധി. സൺടിവി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്ന് ആരോപിച്ചാണ് സൺ ടി.വി.ക്കെതിരെ അവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
വനംകൊള്ളക്കാരൻ വീരപ്പൻ സുകന്യക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്നതിലും നീക്കംചെയ്യുന്നതിലും സൺ ടി.വി പരാജയപ്പെട്ടുവെന്ന് വിധിച്ചുകൊണ്ടാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്. പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാൻ അധികാരമുണ്ടായിട്ടും അത് നീക്കം ചെയ്യുന്നതിൽ സൺ ടി.വി പരാജയപ്പെട്ടു എന്നാണ് വിധി. 2015-ൽ ചെന്നൈയിലെ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സൺ ടി.വി. നെറ്റ് വർക്ക് സമർപ്പിച്ച ഹർജി പരിഗണിച്ചശേഷമാണ് കോടതി ഈ ഉത്തരവിട്ടത്.
1996-ൽ മാധ്യമപ്രവർത്തകൻ നക്കീരൻ ആർ. ഗോപാൽ നടത്തിയ വീരപ്പന്റെ അഭിമുഖം സൺ ടിവി നെറ്റ്‌വർക്ക് സംപ്രേഷണം ചെയ്തിരുന്നു. ഇതിൽ സുകന്യയ്‌ക്കെതിരെ വീരപ്പൻ അപകീർത്തിപരമായ പരാമർശം നടത്തുകയായിരുന്നു. അഭിമുഖത്തിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ വീരപ്പൻ ഉന്നയിച്ചതായി പറഞ്ഞാണ് സുകന്യ കേസുകൊടുത്തത്. അതുമാത്രമല്ല ആ ബന്ധത്തിന്റെ വീഡിയോ പകർത്തി 1996-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അത് രാഷ്‌ട്രീയ വിലപേശലിനായി ഉപയോഗിച്ചതായും പരാതിയിൽ സുകന്യ പറഞ്ഞിരുന്നു.
വീരപ്പന്റെ ആരോപണങ്ങൾ പൂർണ്ണമായും അസത്യമാണെന്നും തന്റെ അന്തസ്സിനും പ്രശസ്തിക്കും സമൂഹത്തിലെ സ്ഥാനത്തിനും ആ ആരോപണങ്ങൾ ഗുരുതരമായ കോട്ടം വരുത്തിയെന്നും താരം വാദിച്ചു. തന്റെ നഷ്ടം ഒരു കോടി രൂപയിൽ കൂടുതലാണെന്ന് അവർ ആരോപിച്ചെങ്കിലും, പിന്നീട് കോടതിയിലെത്തിയപ്പോൾ നഷ്ടപരിഹാരത്തുക പത്തുലക്ഷമായി അവർ പരിമിതപ്പെടുത്തുകയായിരുന്നു.
















