സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് വര്‍ഷങ്ങളായി കയ്യടക്കി വച്ചിരിക്കുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരിച്ചു നല്‍കാനുള്ള ഹൈക്കോടതി വിധി പുതിയൊരു തുടക്കമാണ്. ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനവും മറ്റു നടപടികളും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി, ഒരു മാസത്തിനകം പുതിയ പാരമ്പര്യ ട്രസ്റ്റിക്ക് ഭരണം കൈമാറണമെന്നും, പുതിയ ഭരണസമിതി മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരണമെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ക്ഷേത്രത്തില്‍ അനധികൃതമായി നിയമിക്കപ്പെട്ട 29 പേര്‍ സമര്‍പ്പിച്ച ഹര്‍ജികളും കോടതി തള്ളി. ഭരണം പിടിച്ചെടുത്ത നിരീശ്വരവാദികളും ഹിന്ദു വിരുദ്ധരുമായ സിപിഎമ്മുകാരുടെ ഭരണസമിതി ക്ഷേത്രത്തില്‍ മസ്ജിദുകളിലേതുപോലെ പച്ച പെയിന്റടിച്ചതും പൂരത്തിന്റെ കമ്മിറ്റിയില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതും വലിയ വിവാദത്തിനിടയാക്കിയിരുന്നു.
ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കൈകളില്‍ എത്തിയില്ലെങ്കില്‍ അത് അന്യാധീനപ്പെട്ടുപോകുമെന്നും, ഇത് ഒഴിവാക്കാന്‍ ഭരണഘടന അനുസരിച്ച് ഒരു നിയമമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഹൈന്ദവ സമൂഹം നിലനില്‍ക്കണമെങ്കിലും ക്ഷേത്രങ്ങള്‍ ഉണ്ടാവണം. എല്ലാ വിവേചനങ്ങള്‍ക്കും അതീതമായി ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ ഭരിക്കുന്ന സ്ഥിതി വരികയും വേണം. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് റവന്യൂരേഖകളില്‍ പുറമ്പോക്ക് എന്നു രേഖപ്പെടുത്തി വിവിധ ഹൈന്ദവ ക്ഷേത്രങ്ങളുടെയും ദേവസ്വം ബോര്‍ഡുകളുടെയും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തട്ടിയെടുത്തിരുന്നു. റീസര്‍വേയുടെ മറവിലായിരുന്നു ഇത്. ദേശീയ പാതാ വികസനത്തിന് ഭൂമിയേറ്റെടുത്തപ്പോഴാണ് ഈ കൊള്ള വെളിപ്പെട്ടത്. ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ തട്ടിയെടുത്തു. തട്ടിപ്പു മറയ്‌ക്കാന്‍ ദേവസ്വത്തിന്റെ കൈവശമുള്ളത് സര്‍ക്കാര്‍ ഭൂമിയെന്ന് പരാമര്‍ശിച്ച് ഉത്തരവുമിറക്കി. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്ന ശബരിമലയിലെ സ്വര്‍ണക്കൊള്ള കുപ്രസിദ്ധമാണല്ലോ.
ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ മുക്തമാക്കേണ്ടത് ആവശ്യമാണെങ്കിലും ഹിന്ദുക്കളുടെ വോട്ടുകൊണ്ട് അധികാരത്തില്‍ വരുന്ന ഭരണാധികാരികള്‍ സ്വമേധയാ ഒരിക്കലും അത് ചെയ്യില്ലെന്ന് ഉറപ്പാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് നിയമസഭയ്‌ക്ക് അകത്തും പുറത്തും പറഞ്ഞു നടന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന വഞ്ചനാപരമായ നിശ്ശബ്ദത ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. ദേവസ്വം ബോര്‍ഡുകളിലൂടെ രാഷ്‌ട്രീയക്കാര്‍ ക്ഷേത്രസ്വത്ത് കൊള്ളയടിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞയാളുമാണ് സതീശന്‍. അതുകൊണ്ട് ഒരു ഭരണമാറ്റം സംഭവിച്ചിരിക്കുന്നതിനാല്‍ ക്ഷേത്ര സ്വത്ത് കൊള്ളയടിക്കുന്നത് അവസാനിക്കുമെന്ന വ്യാമോഹം ഹിന്ദുക്കള്‍ വച്ചുപുലര്‍ത്തരുത്. ഫലപ്രദമായ നിയമ പോരാട്ടമാണ് ഇക്കാര്യത്തില്‍ വേണ്ടത്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ വിജയം കണ്ടത് നിയമ പോരാട്ടമാണെന്നത് വിസ്മരിക്കാന്‍ പാടില്ല.
ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ മുക്തമാക്കണമെന്നതും, ക്ഷേത്രങ്ങളുടെ നിയന്ത്രണം വിശ്വാസികളുടെ കൈകളിലെത്തണമെന്നതും ഹിന്ദു സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. ഇതിനുവേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും, മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ക്ഷേത്ര ഭരണം രാഷ്‌ട്രീയ മുക്തമാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ തന്നെ ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ ഇതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ അവര്‍ തന്നെ ഭരിക്കുമ്പോള്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മാത്രം പിടിച്ചടക്കി അധികാര മോഹികളായ പാര്‍ശ്വവര്‍ത്തികളെ കുടിയിരുത്തുകയും, അഴിമതി നടത്തുകയുമാണ് ഇടതു- വലത് മുന്നണികളുടെ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളത്. ഇതിനൊരു മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മാറ്റത്തിന് തുടക്കം കുറിക്കാന്‍ തിരുമാന്ധാംകുന്ന് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റികള്‍ക്ക് വിട്ടുകൊടുക്കാനുള്ള കോടതിവിധി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.














