ലഖ്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു. എന്തിനാണ് നമ്മൾ അതിനെ ഫാസിൽ എന്ന് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സ്ഥലം ഇനി പാവഗഡ് എന്നറിയപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ഫാസിൽ നഗർ എംഎൽഎയുടെ ആവശ്യം അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ നിന്ന് മാഫിയയെ തുടച്ചുനീക്കിയതുപോലെ, ഇവിടെ എൻസെഫലൈറ്റിസ് ( മസ്തിഷ്കജ്വരം) ഇല്ലാതാക്കാൻ കഴിഞ്ഞു. കൊതുകുകൾക്കൊപ്പം മാഫിയയെയും ഞങ്ങൾ ഇല്ലാതാക്കി. കൊതുകുകൾ രോഗങ്ങൾ കൊണ്ടുവന്നു, മാഫിയ തൊഴിലില്ലായ്‌മ കൊണ്ടുവന്നു. രണ്ട് രോഗങ്ങളും ഞങ്ങൾ സുഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ്, ഒരു ഉത്സവം വരുമ്പോഴെല്ലാം കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമായിരുന്നു. പദ്രൗണയിലെ കലാപങ്ങൾ നോക്കൂ. നീതി തേടി ആളുകൾ പോയാൽ അവരെ ജയിലിലടച്ചിരുന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കൂടാതെ 25 വയസ്സിന് താഴെയുള്ള ആർക്കും ജംഗിൾ പാർട്ടിയുടെ ഭീകരതയെക്കുറിച്ച് അറിയില്ല. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകളിൽ ഒന്നായിരുന്നു ഖുഷിനഗർ. കർഷകർ തകർന്നു, റോഡുകളില്ല, വൈദ്യുതിയില്ല, വെള്ളമില്ല, അടിസ്ഥാന സൗകര്യങ്ങളില്ല. എല്ലായിടത്തും മാഫിയ ഭരണമായിരുന്നു. ഒമ്പത് മുതൽ പത്ത് വർഷം മുമ്പ് ഇവിടെ ആളുകൾ ജീവിച്ചിരുന്ന സാഹചര്യങ്ങൾ ഓർക്കുക. ഇവിടെ പ്രതിസന്ധി ഉണ്ടായിരുന്നു. കർഷകർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരായി. മാഫിയകളും കുറ്റവാളികളും സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു. ആരോഗ്യ സൗകര്യങ്ങളില്ല. നല്ല വിദ്യാഭ്യാസ സമ്പ്രദായമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തന്നെ യോഗി ചൊവ്വാഴ്ച ഖുഷിനഗറിൽ 424 കോടി രൂപയുടെ 278 പദ്ധതികൾക്ക് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഇരട്ട എഞ്ചിൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ഖുഷിനഗറിൽ മാത്രം ഏകദേശം 90,000 ദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നും 314,000 ൽ അധികം ദരിദ്ര കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി കൂട്ടിച്ചേർത്തു.















