പാലക്കാട് : പീഡനക്കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രശോഭിനെ മണ്ണാർക്കാട് SC- ST കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രശോഭുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പ്രശോഭിന്റെ വീട്, പീഡനം നടന്ന കാർ എന്നിവിടങ്ങളിൽ ഇന്ന് തന്നെ തെളിപ്പെടുപ്പ് നടത്തും. രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പോലീസിൽ കീഴടങ്ങിയത്.
പാലക്കാടൻ നഗരസഭയിലെ കുന്നത്തൂർമേട് നോർത്ത് വാർഡിലെ കൗൺസിലറാണ് പ്രശോഭ്. ഇക്കഴിഞ്ഞ മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭ് സി. വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നത്. സംഭവം രാഷ്‌ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
















