ലക്നൗ : എട്ട് വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫർമാൻ അലിക്കാന്റെ വീടിന് നേരെ ബുൾഡോസർ നടപടിയുമായി യുപി സർക്കാർ . കഴിഞ്ഞ ദിവസമാണ് പോലീസും ജില്ലാ അധികൃതരുമെത്തി ബുൾഡോസർ ഉപയോഗിച്ച് ഫർമാൻ അലിക്കാന്റെ വീട് പൊളിച്ചുമാറ്റിയത്.
സംഭവത്തിനുശേഷം ഫർമാൻ അലി ഒളിവിലാണ്, അയാളെ കണ്ടെത്താൻ നിരവധി പോലീസ് സംഘങ്ങൾ തുടർച്ചയായി റെയ്ഡുകൾ നടത്തിവരികയാണ്. ഉത്തർപ്രദേശിലെ അംരോഹയിലാണ് സംഭവം . തന്റെ വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി സമീപത്തുള്ള വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി തന്നെയാണ് വിവരം വീട്ടുകാരോട് പറഞ്ഞത് . മാതാപിതാക്കളുടെ പരാതി ലഭിച്ചയുടനെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫർമാനെ സ്റ്റേഷനിൽ ഹാജരാക്കാൻ പോലീസ് കുടുംബത്തിന് സമയം നൽകി. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും ഫർമാൻ എത്തിയില്ല . തുടർന്ന്, റവന്യൂ വകുപ്പിൽ നിന്നുള്ള സംഘം വൈകുന്നേരത്തോടെ, ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചുമാറ്റുകയായിരുന്നു.
















