Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡ് അകാരണമായി പിടിച്ചെടുത്ത അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്കു തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വര്‍ഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം കൈയടക്കി വച്ചിരിക്കുകയായിരുന്നു.

ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനവും തുടര്‍ നടപടികളും നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. വിധി പ്രസ്താവിച്ച മേയ് 26 മുതല്‍ ഒരു മാസത്തിനകം പുതിയ പാരമ്പര്യ ട്രസ്റ്റിയെ നിയമിക്കണമെന്നും അതിനുശേഷം, നിലവിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ട്രസ്റ്റിക്ക് ഭരണം കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. പുതിയ ഭരണസമിതി രൂപീകരിക്കാന്‍ മൂന്നു മാസം അനുവദിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മുസ്ലിം പള്ളികള്‍ക്കു സമാനമായ പച്ച പെയിന്റടിച്ചതും, തിരുമാന്ധാംകുന്ന് പൂര കമ്മിറ്റിയില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതും ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ഇതര മതസ്ഥര്‍ കയറി ആക്രമണം അഴിച്ചുവിട്ടതും വലിയ വിവാദമായിരുന്നു.

ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയായ വള്ളുവനാട് സ്വരൂപത്തിന്റെ അവകാശങ്ങള്‍ മറികടന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനമെന്ന് കോടതി വിലയിരുത്തി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമനത്തിനുള്ള പ്രാഥമിക അധികാരം ട്രസ്റ്റിക്കാണ്. ട്രസ്റ്റി പരാജയപ്പെടുന്ന പ്രത്യേക സാഹചര്യങ്ങളിലേ ദേവസ്വം അധികാരികള്‍ക്ക് ഇടപെടാനാകു. 2013ല്‍ താത്കാലിക ക്രമീകരണമെന്ന നിലയില്‍ നിയമിച്ച എക്‌സിക്യൂട്ടീവ് ഓഫീസര്‍ 13 വര്‍ഷം തുടര്‍ന്നത് പാരമ്പര്യ ട്രസ്റ്റിയുടെ ഭരണാവകാശങ്ങളെ മറികടക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി കുടുംബങ്ങളിലെ പ്രധാന അംഗങ്ങള്‍ക്കു പങ്കാളിത്തം ഉറപ്പാക്കുകയും ഭക്തരുടെയും ദേവതയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലായിരിക്കണം പുതിയ ഭരണസമിതി രൂപീകരിക്കേണ്ടതെന്നും വിധിയില്‍ പറയുന്നു.

ഈ കേസിനോടൊപ്പം ക്ഷേത്ര ജീവനക്കാരുടെ നിയമനം, സേവന സ്ഥിരീകരണം, പിരിച്ചുവിടല്‍ എന്നിവ സംബന്ധിച്ച മറ്റു ഹര്‍ജികളും കോടതി പരിഗണിച്ചു. അനധികൃതമായി നിയമിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 29 പേര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി.