തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം. പിണറായി വിജയന്റെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോയെന്ന് നേതാക്കള്‍. സംഘര്‍ഷം തടയാതെ മുതിര്‍ന്ന നേതാക്കള്‍ നോക്കിനിന്നു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടിട്ടും പിണറായി പഠിച്ചില്ലെന്നും വിമര്‍ശനം. ജില്ലാ കമ്മറ്റികളും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചു. സിപിഎമ്മുകാര്‍ നേതാക്കളുടെ മക്കളെയല്ല പാര്‍ട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്ന് ബൂത്ത് കമ്മറ്റികളിലും പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം.
പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും വിവേകത്തോടെയല്ല പെരുമാറിയതെന്ന് പറയുന്നു. അച്ചടക്കം പഠിപ്പിക്കേണ്ടവര്‍ തന്നെ കലാപം നടത്താന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്നോട് ഇ ഡി ഒന്നും ചോദിച്ചില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ആര്‍ക്കു വേണ്ടിയാണ് ഇത്രയും അക്രമം നടത്തിയതെന്നും ചോദ്യം ഉയര്‍ന്നു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേസ് അതിന്റെ വഴിക്കുപോകുമെന്നും കോടിയേരി പറഞ്ഞിരുന്നു. പിണറായി വിജയനും ഇത്തരത്തില്‍ ആര്‍ജ്ജവം കാണിക്കേണ്ടതായിരുന്നു. അക്രമത്തിനു ശേഷം പിണറായി മാധ്യമങ്ങളാട് സംസാരിച്ചത് പാര്‍ട്ടിക്കെതിരെ വന്നവരെ പ്രവര്‍ത്തകര്‍ പ്രതിരോധിച്ചെന്നും സമാധാനപരമായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ്. തെരഞ്ഞെടുപ്പ് കാലത്തും ഇതേ അഹംഭാവത്തോടെയുള്ള പിണറായിയുടെ പരാമര്‍ശങ്ങളാണ് ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിടാന്‍ കാരണമായത്. തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തലില്‍ ബൂത്ത് കമ്മറ്റി മുതല്‍ ജില്ലാ കമ്മറ്റികള്‍ വരെ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നിട്ടും പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടക്കുന്നതില്‍ പാര്‍ട്ടിയോട് അദ്ദേഹത്തിന് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും ചോദിക്കുന്നു. അക്രമം തടയേണ്ട വി. ജോയി എംഎല്‍എ, മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കിയത് പാര്‍ട്ടിയേക്കാള്‍ ഉപരി പിണറായി വിജയന്റെ മകളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.
മുന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായി. പ്രതിഷേധത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ഇപ്പോള്‍ ഭീതിയിലാണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാമ്യം കിട്ടുന്നതിനും താമസം ഉണ്ടാകും. കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍മാരും അക്രമസമരത്തില്‍ ഉണ്ടായിരുന്നു. തങ്ങള്‍ അറസ്റ്റിലാകുമോയെന്ന ഭീതിയിലാണ് പ്രവര്‍ത്തകര്‍. ഇതിനിടെ ജയിലിലായ ഒരു പ്രതിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ വി. ശിവന്‍കുട്ടി പങ്കുവച്ച ഫോട്ടോയും തിരിഞ്ഞുകുത്തി. അടച്ചുറപ്പില്ലാത്ത വീട്ടിലെ പ്രവര്‍ത്തകനാണ് ജയിലിലായത്. ലൈഫ് പദ്ധതിയിലെങ്കിലും മന്ത്രിക്ക് ഒരു വീട് നല്‍കാമായിരുന്നില്ലെയെന്ന വിമര്‍ശനവും ഉയര്‍ന്നു.
















