മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. ആദ്യം പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗവും കോടതിയില്‍ ഉന്നയിച്ചു. ഇതുവരെ 25 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഇനിയും നിരവധി പേര്‍ അറസ്റ്റിലാവാനുണ്ട്.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അപൂര്‍വമായ കേസാണെന്നും, പ്രതികള്‍ നടത്തിയ അക്രമം മാധ്യങ്ങളിലൂടെ ജനങ്ങള്‍ തത്സമയം കണ്ടതാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത്, കേസിന്റെ ഗുരുതര സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൃത്യമായി അറിയിക്കാതെ പൊലീസ് നടപടിക്രമം തെറ്റിച്ചുവെന്നും, ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം തകര്‍ത്തത് പൊതുമുതല്‍ നശിപ്പിക്കലിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള വാദങ്ങളാണ് പ്രതിഭാഗം നിരത്തിയത്. ഈ വാദങ്ങളൊന്നും നിലനില്‍ക്കില്ലെന്ന അഡീഷണല്‍ പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് കേന്ദ്ര ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
സംഭവം നടക്കുമ്പോള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ല എന്ന പ്രതിഭാഗത്തിന്റെ പ്രധാന വാദം കോടതി തള്ളിക്കളഞ്ഞു. ആക്രമിക്കപ്പെട്ട വാഹനം ഔദ്യോഗിക വാഹനമല്ലെന്നും, അതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതും കോടതി നിരാകരിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയതാണ്. റെയ്ഡ് കഴിഞ്ഞ് തിരികെ ഓഫീസില്‍ എത്തുന്നതു വരെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ തന്നെയാണ്. അതിനാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന കുറ്റമടക്കം നിലനില്‍ക്കും. ഒരു വാഹനം വാടകയ്‌ക്കെടുത്താലും അത് ഔദ്യോഗിക വാഹനമായി കണക്കാക്കണമെന്നു പ്രോസിക്യൂഷന്‍ പറഞ്ഞതും കോടതി അംഗീകരിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം വെറുമൊരു മര്‍ദ്ദനമല്ലെന്നും, രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാ സംവിധാനങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമമെന്ന നിലയ്‌ക്കാണ് സംഭവത്തെ കാണുന്നതെന്നും, മാധ്യമങ്ങളിലൂടെ ഈ കുറ്റകൃത്യം കണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
നിയമാനുസൃതം ജോലിചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ തന്നെയാണ് സിപിഎമ്മുകാരായ അക്രമികള്‍ ശ്രമിച്ചത്. മുതിര്‍ന്ന സിപിഎം നേതാക്കളുടെയും ചില ജനപ്രതിനിധികളുടെയും പിന്തുണയും ഇതിനുണ്ടായിരുന്നു. അക്രമികളെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിച്ച് അറസ്റ്റ് തടസ്സപ്പെടുത്തുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ പോലീസിനെ വെല്ലുവിളിക്കുകയാണ് ഈ നേതാക്കള്‍ ചെയ്തത്. കേസില്‍ പ്രതിയായ പിണറായിയുടെ മകള്‍ താമസിക്കുന്ന വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയതറിഞ്ഞ് പുറത്ത് അക്രമാസക്തരായ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിട്ടും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇത് അക്രമികളെ സഹായിച്ചു.
സംഭവത്തിന്റെ ഗുരുതരാവസ്ഥ കണ്ടില്ലെന്നു നടിച്ച് സിപിഎമ്മിനെ വെള്ളപൂശുന്ന പ്രസ്താവന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. മറ്റ് പല കാര്യങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണോയിതെന്നും സംശയിക്കണം.















