ആലപ്പുഴ: ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ പറഞ്ഞിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ല. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം മാതാവിന് മനംമാറ്റം ഉണ്ടായാല്‍ കുഞ്ഞിനെ വിട്ടു നല്‍കും.
ഗർഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് പെണ്‍കുട്ടി സിഡബ്ല്യുസിക്ക് നല്‍കിയ മൊഴി. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ വ്യക്തമാക്കുന്നത്. കടുത്ത വയറു വേദനയേ തുടർന്നായിരുന്നു 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
പുലർച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളില്‍ പ്രസവിച്ചു. പൊക്കിള്‍ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് വീണ്ടെടുത്തത്. ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണ് എന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു.
എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ് പെണ്‍കുട്ടി. അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്.
















