തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറിനെതിരെ കർശന നടപടിയുമായി മന്ത്രി ബിന്ദു കൃഷ്ണ. ജീവനക്കാരന്റെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവ്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താത്കാലിക ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി ഐഎഎസിന് ഇത് സംബന്ധിച്ച് നിർദേശം നൽകി.
കുഞ്ഞ് മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലേക്ക് വിളിച്ച് സഹായം തേടിയിരുന്നു. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ, മെയ് മൂന്നിനാണ് ഹെൽപ് ലൈനിൽ വിളിച്ച് വിവരം അറിയിച്ചത്. കുഞ്ഞിന്റെ അവസ്ഥയും ജീവനക്കാരനോട് പറഞ്ഞിരുന്നു. രണ്ട് കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതമാണ് വിവരം അറിയിച്ചത്. എന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നു. നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറായില്ല. പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. മറ്റെന്തോ പ്രശ്നങ്ങളാണെന്നായിരുന്നു ഹെൽപ് ലൈന്റെ മറുപടി.
കുട്ടിയുടെ അമ്മയുടെ പങ്കാളിയായ അഷ്കർ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും, അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുഞ്ഞ് കൊല്ലപ്പെടുമെന്നും മുത്തശ്ശി അധികൃതരെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്നും രണ്ട് കൈകൾക്കും ഒടിവുകളുണ്ടായിരുന്നതായും പറഞ്ഞു. എന്നാൽ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും ഉണ്ടായില്ല. പരാതി അറിയിച്ച് 26-ാം ദിവസം കുഞ്ഞ് കൊല്ലപ്പെടുകയായിരുന്നു.
അധികൃതരുടെ അനാസ്ഥ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായി. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുനൽകണമെന്നും മുത്തശ്ശി ആവശ്യപ്പെട്ടെങ്കിലും അതിന് മാർഗമില്ലെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. പരാതി പരിഹരിക്കുന്നതിന് പകരം റീന എന്തൊക്കെയോ കാര്യങ്ങൾ മറച്ചുവെക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന ജീവനക്കാരന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
















