തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷാദ് രണ്ടാനച്ഛന്റെ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ വിവരങ്ങൾ. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ ക്രൂരമായി പൊള്ളിച്ചതിന്റെ പാടുകൾ ഇൻക്വസ്റ്റിൽ കണ്ടെത്തി. കാൽവിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടർന്ന നിലയിലാണുള്ളത്. കുഞ്ഞിനെ രണ്ടാനച്ഛൻ അഷ്കർ മാരകമായി മർദ്ദിച്ചിരുന്നത് സ്വന്തം അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നുവെന്നും, ഈ ക്രൂരതകൾക്കെല്ലാം താൻ ദൃക്സാക്ഷിയായിരുന്നുവെന്നും അമ്മ പോലീസിനോട് സമ്മതിച്ചു.
സ്വന്തം കുഞ്ഞായി നോക്കിക്കൊള്ളാം എന്ന ഉറപ്പ് നൽകിയാണ് അഷ്കർ അഖിലയെ ഒപ്പം താമസിപ്പിച്ചിരുന്നതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. അതേസമയം, ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കി അഖില്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നതിനെക്കുറിച്ച് അന്ന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ അഖിലിന്റെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ അഖില അഷ്‌കറിനൊപ്പം വാടകവീട്ടിലേക്ക് താമസം മാറിയത് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ബന്ധത്തിന് അഖില്‍ തടസ്സമായിരുന്നോ എന്നും, അഖിലിന്റെ മരണത്തിന് പിന്നില്‍ ഈ ദമ്പതികളുടെ മാനസിക പീഡനങ്ങളോ മറ്റ് ഇടപെടലുകളോ ഉണ്ടായിരുന്നോ എന്നും പൊലീസ് പ്രത്യേകമായി അന്വേഷിക്കും.
അഖിലിന്റെ മരണത്തോടെ അച്ഛന്റെ വീട്ടില്‍നിന്നും ഇറങ്ങിപ്പോയ അഖില പിന്നീട് അഷ്‌കറിനൊപ്പം ജീവിതം തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അഖിലിന്റെ അച്ഛനായ സുനിലിന് രണ്ട് മക്കളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രണ്ട് മക്കളും നേരത്തെ മരണപ്പെട്ടിരുന്നു. അവശേഷിച്ച ഏക മകന്റെ മകനെയെങ്കിലും ഏറ്റെടുത്ത് വളര്‍ത്താന്‍ സുനില്‍ സര്‍വ്വ സന്നദ്ധനായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജനനവിവരങ്ങള്‍ പോലും സുനിലിന്റെ കുടുംബത്തില്‍നിന്ന് അഖില മറച്ചുവെച്ചു. മരണം അറിഞ്ഞ് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സുനില്‍ തന്റെ പേരക്കുട്ടിയെ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ എന്ന വിവരം നൊമ്പരമുണര്‍ത്തുന്നതാണ്.
അഖില സ്ഥിരമായി തമിഴ്നാട്ടിലും മറ്റ് സ്ഥലങ്ങളിലും നൃത്തപരിപാടികള്‍ക്ക് പോകുമായിരുന്നു. ഈ ഡാന്‍സ് ടീച്ചറുടെ പക്കലായിരുന്നു പലപ്പോഴും കുഞ്ഞിനെ നിര്‍ത്തിയിരുന്നത്. അഷ്‌കര്‍ ഈ കുട്ടിയെ ഒട്ടും ആഗ്രഹിച്ചിരുന്നില്ലെന്നും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഡാന്‍സ് ടീച്ചറാണ് സുനിലിനെ വിളിച്ച് അറിയിക്കുന്നത്. കുഞ്ഞിനെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ വേണ്ടി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ അഖില തീവ്രശ്രമം നടത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും ഇതേ ടീച്ചര്‍ വഴിയാണ് മുത്തശ്ശന്‍ സുനില്‍ അറിയുന്നത്. ഇതോടെയാണ് സ്വന്തം പേരക്കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കി കുട്ടിയെ വിട്ടുകിട്ടാന്‍ അഖിലയുടെ പിറകെ സുനില്‍ നടക്കാന്‍ തുടങ്ങിയത്.
കുഞ്ഞിന്റെ സുരക്ഷിതത്വം മുന്‍നിര്‍ത്തി അവനെ അച്ഛന്റെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുനിലും കുടുംബവും അഖിലയുടെ ബന്ധുക്കളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. അഖില കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ലെന്നും അഷ്‌കര്‍ മര്‍ദിക്കുന്നുണ്ടെന്നും ബോധ്യപ്പെട്ടതോടെയായിരുന്നു ഇത്. ഒടുവില്‍, കുഞ്ഞിനെ അച്ഛന്റെ വീട്ടുകാര്‍ക്ക് കൈമാറാമെന്ന് അഖിലയുടെ ബന്ധുക്കള്‍ സമ്മതിക്കുകയും ചര്‍ച്ചകള്‍ അനുകൂലമായി പൂര്‍ത്തിയാകുകയും ചെയ്തതാണ്. എന്നാല്‍ ആ കൈമാറ്റം നടക്കുന്നതിന് തൊട്ടുമുന്‍പാണ്, കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് രണ്ടാനച്ഛന്റെ അന്തിമ പ്രഹരമേല്‍ക്കുന്നത്. അഷ്‌കര്‍ ചോറ് കൊടുക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സംഭവിക്കുന്നത്.
കുഞ്ഞിന്റെ മരണത്തിന് പിന്നാലെ അഖിലയുടെ അമ്മയും, കുട്ടിയുടെ ആദ്യ അച്ഛന്റെ അച്ഛന്‍ സുനിലും ചേര്‍ന്നാണ് പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായ മര്‍ദനത്തെക്കുറിച്ചും അവഗണനയെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതോടെ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഖിലയെയും അഷ്‌കറിനെയും വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കുഞ്ഞിനെ അഷ്‌കര്‍ മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മ അഖില പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സ്വന്തം കുഞ്ഞിനോട് അമ്മ കാട്ടിയ ഈ ചതിക്കെതിരെയും രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്‌ക്കെതിരെയും കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.















