ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്കായി ഭാരതം പൂര്‍ണ സജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. അതിര്‍ത്തിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തവേയാണ് ദ്വിവേദി ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ രാജ്യം സ്വീകരിച്ച ശക്തമായ സൈനിക നിലപാടില്‍ യാതൊരു മാറ്റവുമില്ല. നിലവിലെ സാഹചര്യം താത്കാലികമായി യുദ്ധം നിര്‍ത്തിവെച്ചിരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്ന് പറഞ്ഞ കരസേനാമേധാവി, ശത്രുതയില്‍ താല്‍ക്കാലികവിരാമം ഉണ്ടായിട്ടുണ്ടെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഏതൊരു സാഹചര്യത്തെയും നേരിടാന്‍ സൈന്യം അതീവ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 നടന്നാല്‍ ഒരു പുതിയ സൈനിക നീക്കത്തിന് കരസേന മാത്രമല്ല, വ്യോമസേനയും നാവികസേനയും പൂര്‍ണ സജ്ജരാണ്. നിലവില്‍ മൂന്ന് സേനകളും സിനര്‍ജി വര്‍ദ്ധിപ്പിക്കാനും അടുത്ത യുദ്ധത്തിനായി സ്വയം സജ്ജരാകാനും തയാറെടുക്കുകയാണ്. ഭാവിയിലെ യുദ്ധമുറകളുടെ ആവശ്യകതകള്‍ക്കനുസരിച്ച് പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നത്.
ഇതോടൊപ്പം ഭാവിയിലെ യുദ്ധതന്ത്രങ്ങള്‍ മുന്നില്‍ക്കണ്ട് മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കാനും 24 മണിക്കൂറും സായുധസജ്ജമായിരിക്കാനുമുള്ള ഒരുക്കങ്ങളിലാണ് ഭാരതമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക യുദ്ധക്കളങ്ങള്‍ അത്യന്തം വളരെ സുതാര്യമായതിനാല്‍ ഓരോ നീക്കവും മറുവശത്ത് അറിയാം. ഇന്റലിജന്‍സ് കഴിവുകള്‍ വര്‍ദ്ധിച്ചതോടെ അതിര്‍ത്തി മേഖലകളിലെ സൈനിക വിന്യാസത്തിലും ആസൂത്രണത്തിലും കൂടുതല്‍ ജാഗ്രതയും സുരക്ഷയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഒന്നടങ്കം വിശ്വസനീയമായ വിവരസ്രോതസുകളില്‍ വിശ്വാസമര്‍പ്പിക്കുന്നത് വിജയത്തിന് അത്യന്താപേക്ഷിതമാണ്. ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസവും ഐക്യവുമാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നത്. രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന് വിവരങ്ങള്‍ നല്‍കുന്ന ആളുകളെ വിശ്വസിച്ചാല്‍ മാത്രമേ വിവരയുദ്ധം വിജയിക്കൂ. അങ്ങനെ സംഭവിച്ചാല്‍ പരസ്പരം വിശ്വസിക്കുന്ന രാഷ്‌ട്രവും ഈ പങ്കാളികളും എപ്പോഴും യുദ്ധത്തില്‍ വിജയിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2025 ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ മതംചോദിച്ച് പാക് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരാക്രമണത്തിന് മറുപടിയായാണ് ഭാരത സൈന്യം അതിര്‍ത്തി കടന്ന് കഴിഞ്ഞ വര്‍ഷം മെയ് 7,8 തീയതികളില്‍ ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.
















