ന്യൂദല്‍ഹി: യുദ്ധരംഗത്ത് ആള്‍നാശം കുറയ്‌ക്കാനും അപകടകരമായ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനും ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ. സൈനികാവശ്യത്തിനുള്ള റോബോട്ടുകളുടെ പ്രോട്ടോടൈപ്പ് 2027ല്‍ പൂര്‍ത്തിയാകുമെങ്കിലും 2050 കളോടെ മാത്രമേ മനുഷ്യസ്വഭാവത്തോടു കൂടിയ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ സേവനം ലഭ്യമാകൂ. ആ ലക്ഷ്യം കൈവരിക്കാന്‍ ഗവേഷണം അതിവേഗത്തിലാണ് മുന്നേറുന്നത്.
യുദ്ധരംഗത്ത് കാലാള്‍പ്പടയുടെ മുന്‍നിരയില്‍ മാത്രമല്ല, തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലും റോബോട്ടുകളെ ഉപയോഗിക്കാനാണ് പദ്ധതി. അതായത് അപകടകരമായ ദൗത്യങ്ങളിലാണ് റോബോട്ടുകളെ ഉപയോഗിക്കുക. പക്ഷെ ഈ റോബോട്ടുകളുടെ നിയന്ത്രണം കമാന്‍ഡര്‍മാരുടെ കൈകളിലായിരിക്കും. പുനെയിലെ ഡിആര്‍ആഡിഒയുടെ എഞ്ചിനീയറിംഗ് വിഭാഗമാണ് ഹ്യൂമനോയ്ഡ് റോബോട്ടുകളെ വികസിപ്പിക്കുന്നത്.
സൈനികാവശ്യത്തിനുള്ള റോബോട്ടുകളുടെ ആദ്യഘട്ടവികസനം 2027ഓടെ പൂര്‍ത്തിയാകും. വിദേശസഹായമില്ലാത്തെ തദ്ദേശീയമായി നിര്‍മ്മിക്കുകയാണ് ലക്ഷ്യം. അതിനാലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം നേരിടുന്നത്.
ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള നിബിഢ വനങ്ങള്‍, കുത്തനെയുള്ള മലമുകള്‍പ്രദേശങ്ങള്‍, യുദ്ധത്തില്‍ തകര്‍ന്ന നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടു കാലില്‍ നടക്കാന്‍ കഴിയുന്ന ബൈപെഡല്‍ സംവിധാനമുള്ള റോബോട്ടുകളെയാണ് നിര്‍മ്മിക്കുക. റോബോട്ടുകളുടെ മുകള്‍ ഭാഗത്തിന് 24 ശതമാനം ചലനശേഷിയോടുകൂടിയതായിരിക്കും ഈ റോബോട്ടുകള്‍. മൈനുകളും സ്ഫോടകവസ്തുക്കളും നിര്‍വ്വീര്യമാക്കാനും വാതിലുകള്‍ തുറക്കാനും അവശിഷ്ടങ്ങള്‍ നീക്കാനും ഈ റോബോട്ടിനാകും. ഇത് സൈനികരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. മനുഷ്യന്റെ ചലനവും സന്തുലിതാവസ്ഥയും അനുകരിക്കാന്‍ ശരീരത്തിലെ പേശികളെ മാതൃകയാക്കിക്കൊണ്ടുള്ള ആക്ടിവേറ്റഡ് സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിക്കുക. വീണാലും ഇവയ്‌ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കും. അസമമായ പ്രതലങ്ങളിലൂടെ നടക്കാന്‍ പറ്റും. ചുറ്റുപാടുകള്‍ തിരിച്ചറിയാന്‍ ക്യാമറകളും മൈക്രോഫോണുകള്‍ സെന്‍സറുകള്‍ എന്നിവയും ഉണ്ടാകും. പരിചയമില്ലാത്ത പ്രദേശങ്ങളുടെ ഭൂപടം തല്‍സമയം തയ്യാറാക്കി പ്രവര്‍ത്തിക്കാനും സാധിക്കും.
















