
ന്യൂദല്‍ഹി: മോദി കര്‍ണ്ണാടകയില്‍ ബെംഗളൂരുവിലെ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ വഴിയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് 89,600 ജെലാറ്റിൻ സ്റ്റിക്കുകളിലേക്ക്. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ആണ് ഇത്രയും ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തയിത്.
അന്വേഷണത്തില്‍ മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി തുടര്‍ന്ന് കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തി. മൂന്ന് സംസ്ഥാനങ്ങളിലെയും പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻ ഐ എ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാമ് ഇതെന്നാണ് എൻ ഐ എ വ്യക്തമാക്കിയത്. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി. ദേശീയ സുരക്ഷയെത്തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻ ഐ എ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും വിവരിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. ഇന്ന് എൻ ഐ എ സംഘം നടത്തിയ വിശദമായ പരിശോധനയിലും ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
89600 ജെലാറ്റിൻ സ്റ്റിക്കുകൾ
448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡുകളിൽ പിടിച്ചെടുത്ത സ്ഫോടകവസ്തു ശേഖരം.
ലോറി നിറയെ സ്ഫോടകവസ്തുക്കളും അന്വേഷണത്തിന് ആക്കം കൂട്ടി
തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവവും ഇതിനിടെ ഉണ്ടായി. എൻ ഐ എ ഇതേക്കുറിച്ചും അന്വേഷണം നടത്തി. മലപ്പുറത്ത് തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വണ്ടൂരിലുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്നും എൻ ഐ എ പരിശോധിച്ചിട്ടുണ്ട്.
ഫെബ്രുവരി ഏഴിന് ചെമ്മാട് വെച്ച് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്. ലോറിയിൽ ഉള്ളി ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഫെബ്രുവരിയിൽ കണ്ടെത്തിയിരുന്നത്.