കോഴിക്കോട് ; ആഷിഖ് അബു നിർമ്മിച്ച് മനു ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘അജഃ സുന്ദരി’യുടെ ചിത്രീകരണത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങി പണം നൽകാതെ സിനിമാ സംഘം മുങ്ങിയതായി പരാതി. ജോജു ജോർജും, ലിജോമോൾ ജോസും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ അണിയറ ടീമാണ് വിലങ്ങാട്ടെ നാല് കടകൾക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കി സ്ഥലം വിട്ടത്.
കഴിഞ്ഞ ഒക്ടോബർ മുതലായിരുന്നു വിലങ്ങാട് സിനിമയുടെ ചിത്രീകരണം . മൂന്ന് മാസത്തോളം നീണ്ടു നിൽക്കുകയും ചെയ്തു. ഇതിനിടെയാണ് സെറ്റിലേയ്‌ക്ക് സാധനങ്ങൾ കടകളിൽ നിന്ന് വാങ്ങിക്കൊണ്ടുപോയത്. ആദ്യമൊക്കെ പണം നൽകി വിശ്വാസമാർജ്ജിച്ചു . സെറ്റിലേക്കുള്ള പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയ അവശ്യസാധനങ്ങളാണ് പ്രാദേശിക കടകളിൽ നിന്നും വാങ്ങിയത്.എന്നാൽ പിന്നീട് പണം നൽകാതെ ബാധ്യതയാകുകയായിരുന്നുവെന്നും പല തവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നുമാണ് കടയുടമകൾ പറയുന്നത്.
പറ്റിക്കപ്പെട്ടവരിൽ കിഡ്നി , കാൻസർ മാറ്റിവച്ചവരായ പാവപ്പെട്ട കടക്കാരുമുണ്ട്.ഇതിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന പി എസ് മനോജിന് മാത്രം 54000 രൂപയോളം കൊടുക്കാനുണ്ട് . ഇയാൾ കാൻസർ രോഗിയുമാണ്. മലബാർ കാൻസർ സെന്ററിൽ ചികിത്സ നടക്കുന്നതിനിടെയാണ് പച്ചക്കറി കച്ചവടം നടത്തുന്നത്.
മാത്രമല്ല കഴിഞ്ഞ ഉരുൾപൊട്ടലിൽ പൂർണമായും നശിച്ചുപോയതാണ് മനോജിന്റെ കട. ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതയുടെ സഹായത്താലും കുടുംബശ്രീ ലോണെടുത്തുമെല്ലാമാണ് വീണ്ടും വിലങ്ങാട് ടൗണിൽ കട തുടങ്ങിയത്. കിഡ്‌നി മാറ്റിവെച്ച ശേഷം ബന്ധുക്കളുടെയൊക്കെ സഹായത്താൽ വിലങ്ങാട് അങ്ങാടിയിൽ ഇറച്ചിക്കട നടത്തുന്ന ബെന്നി ജോസഫിന് ഒരു ലക്ഷം രൂപയോളമാണ് നൽകാൻ ബാക്കിയുള്ളത്. നാടൻ കോഴി, ബീഫ്, പന്നിയിറച്ചി, മുട്ടകൾ എന്നിവയെല്ലാം വിൽപ്പന നടത്തുന്ന വ്യക്തിയാണ് ബെന്നി ജോസഫ്.
ഷൂട്ടിങ് തീരുന്ന ദിവസം 1.30 ലക്ഷം രൂപ കുടിശ്ശികയുണ്ടായിരുന്നതിൽ 30,000 രൂപ ഗൂഗിൾ പേ വഴി നൽകി, ബാക്കി തുക രണ്ട് ദിവസത്തിനകം നൽകാമെന്ന് പറഞ്ഞ് പോയവർ മൂന്ന് മാസം കഴിഞ്ഞിട്ടും പണം നൽകിയില്ലെന്നാണ് ബെന്നി പറയുന്നത്.വിലങ്ങാട് മിൽമ ബൂത്ത് നടത്തുന്ന അപ്പച്ചന് പാലും നാല് കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകളും നൽകിയ വകയിൽ 46,000 രൂപയും, മലഞ്ചരക്ക് വ്യാപാരിയായ തോമസിന് തേങ്ങ നൽകിയ ഇനത്തിൽ 18,000 രൂപയും സിനിമാസംഘം നൽകാനുണ്ട്.
ആയഞ്ചേരി സ്വദേശിയായ സാജിദ് എന്ന വ്യക്തി കരാർ അടിസ്ഥാനത്തിലാണ് സെറ്റിലേക്കുള്ള മെസ്സ് നടത്തിയത്. ഇയാളെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും മനോജ് പറയുന്നു. കഴിഞ്ഞ ദിവസം സാജിദിന്റെ വീട്ടിലേക്ക് കടക്കാർ അന്വേഷിച്ച് പോയെങ്കിലും സാജിദ് അവിടെ ഉണ്ടായിരുന്നില്ല.
കോഴിക്കോടിന്റെ മലയോര ഗ്രാമപ്രദേശമായ വിലങ്ങാട് ആദ്യമായെത്തിയ സിനിമാ ചിത്രീകരണത്തിന് വലിയ സഹകരണമാണ് നാട്ടുകാർ നൽകിയിരുന്നത്. പെട്ടെന്നുതന്നെ സിനിമാ സംഘം നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. ഈ വിശ്വാസത്തിന്റെ പുറത്തായിരുന്നു സാധനങ്ങൾ കടം നൽകിയത്. പക്ഷെ അത് അവർക്കുതന്നെ തരിച്ചടിയാവുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതോടെ സിനിമയുടെ നിർമാതാവ് കൂടിയായ ആഷിഖ് അബു ബന്ധപ്പെട്ടിരുന്നുവെന്ന് കടക്കാർ പറയുന്നു. രണ്ട് ദിവത്തിനുള്ളിൽ ബാധ്യത തീർക്കാമെന്നാണ് ഏറ്റിരിക്കുന്നത്. അല്ലാത്തപക്ഷം കേസുമായി മുന്നോട്ട് പോവുമെന്നും കടക്കാർ പറയുന്നുണ്ട്.
















