മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ കേസില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആസൂത്രിതവും സംഘടിതവുമായി ആക്രമിച്ച സിപിഎമ്മിന്റെ നടപടി ഒറ്റപ്പെട്ട സംഭവമല്ല. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടെയുമാണ് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ തിരിച്ചു പോകുന്നതിനിടെ സിപിഎം ക്രിമിനലുകള്‍ ആക്രമണം നടത്തിയത്. ഇത് അപ്രതീക്ഷിതമായിരുന്നുവെന്നും, പ്രവര്‍ത്തകരുടെ വികാരപ്രകടനം ആയിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നത് പച്ചക്കള്ളമാണ്. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ആക്രമണമെന്ന് അത് നടത്തിയവര്‍ തന്നെ പറയുകയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച ക്രിമിനലുകളെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിക്കുകയും, അവര്‍ അറസ്റ്റിലാവുന്നത് തടയുകയും ചെയ്ത നേതാക്കള്‍ തുല്യ നിലയില്‍ കുറ്റം ചെയ്തവരാണ്. അക്രമം നടത്തുന്നതുപോലെ അതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണ്.
കേസില്‍ പ്രതിയല്ലാത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സ്വന്തം വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ബന്ദിയാക്കിയെന്നാണ് സിപിഎമ്മുകാര്‍ പ്രചരിപ്പിക്കുന്നത് നിയമവാഴ്ചയെ തങ്ങള്‍ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമാണ്. പിണറായിയുടെ മകള്‍, സിഎംആര്‍എല്‍ എന്ന കമ്പനിയുമായി ചേര്‍ന്നു നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണ്.
ചെയ്യാത്ത സേവനത്തിന് ഈ കമ്പനിയില്‍നിന്ന് പിണറായിയുടെ മകള്‍ കോടികള്‍ വാങ്ങിയതായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ പരിശോധിച്ചു കണ്ടെത്തിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് ഏറ്റെടുത്തിട്ടുള്ളത്. കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് 12 ഇടങ്ങളില്‍ ഇ.ഡിയുടെ പരിശോധന നടന്നത്. അക്രമികളെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിച്ചതുപോലെ കേസിലെ പ്രതിയെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ചതുകൊണ്ടാണ് അന്വേഷണ ഏജന്‍സിക്ക് പിണറായിയുടെ വീട്ടില്‍ എത്തേണ്ടിവന്നത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ.ഡിക്ക് വിപുലമായ അധികാരമാണുള്ളത്. കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും തടയുകയാണ് ലക്ഷ്യം. അനധികൃതമായി സമ്പാദിച്ച ഭൂമി, പണം തുടങ്ങിയ ഏതു സ്വത്തും പിടിച്ചെടുക്കാം. നോട്ടീസില്ലാതെ എവിടെയും എപ്പോള്‍ വേണമെങ്കിലും റെയ്ഡ് നടത്താം. രേഖകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കാം. വ്യക്തമായ തെളിവുണ്ടെങ്കില്‍ പ്രതിയെ അപ്പോള്‍ത്തന്നെ അറസ്റ്റ് ചെയ്യാം. വിവരങ്ങളറിയാന്‍ ആരെ വേണമെങ്കിലും വിളിച്ചുവരുത്താം. ഇ ഡി ഉദ്യോഗസ്ഥന് നല്‍കുന്ന മൊഴി കോടതിയില്‍ നേരിട്ട് തെളിവാണ്. രാഷ്‌ട്രീയക്കാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ആര്‍ക്കെതിരെയും നടപടിയെടുക്കാം. ഇതൊക്കെ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വരെ ശരിവച്ചിട്ടുള്ളതുമാണ്. ഈ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറയുന്ന സിപിഎം നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരാണ്.
പിണറായിയുടെ മകള്‍ ആയതുകൊണ്ട് നിയമത്തില്‍ ഇളവ് നല്‍കാന്‍ കഴിയില്ല. പിണറായി ആണെങ്കില്‍ പോലും ഇതുതന്നെയാണ് സ്ഥിതി. വിദേശത്തുനിന്ന് പണം കൈപ്പറ്റിയ ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനവുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും അന്വേഷണ ഏജന്‍സി ചോദ്യംചെയ്തിട്ടുണ്ട്. അന്ന് പിണറായി ഉള്‍പ്പെടെ ഒരു സിപിഎം നേതാവും എതിര്‍ത്തിട്ടില്ല. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസില്‍, അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ അത് ശരി വയ്‌ക്കുകയായിരുന്നു പിണറായി. സ്വന്തം മകളുടെ കാര്യം വരുമ്പോള്‍ മാത്രം പിണറായിക്കും പാര്‍ട്ടിക്കും പൊള്ളുന്നത് എന്തുകൊണ്ടാണ്? മടിയില്‍ കനമില്ലാത്തവര്‍ക്ക് വഴിയില്‍ ഭയം വേണ്ടെന്നും, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നുമൊക്കെ നിയമസഭയില്‍ പ്രകടിപ്പിച്ച ആദര്‍ശധീരത ഇപ്പോള്‍ എവിടെപ്പോയെന്ന് പാര്‍ട്ടി ചാവേറുകള്‍ നേതാവിനോട് ചോദിക്കുമോ?
ഇ.ഡി ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്മാറ്റുക എന്നതാണ് പിണറായിയുടെ തന്ത്രം. സംസ്ഥാനം മുഴുവന്‍ പാര്‍ട്ടിക്കാരെക്കൊണ്ട് അക്രമാസക്ത പ്രകടനം നടത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസിന്റെ സഹായവും പിണറായിക്ക് ലഭിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഇതിന് തെളിവാണ്. വീണാ വിജയന്‍ പ്രതിയായ കേസില്‍ ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ആരോപണ വിധേയരാണ്. അതുകൊണ്ട് ഇ.ഡിക്കെതിരെ ഒരു ഒത്തുകളി പ്രതീക്ഷിക്കണം. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവമായിരുന്നിട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിക്കാന്‍ തയ്യാറാവാത്തതിന്റെ കാരണവും മറ്റൊന്നല്ല. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടെന്ന് ഓര്‍ത്താല്‍ നന്ന്.















