ന്യൂദൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ച് ജപ്പാൻ. സംസ്കരണ സൗകര്യങ്ങളിലെ പോരായ്‌മയും, അണുവിമുക്തമാക്കുന്നതിലെ വീഴ്ചയുമാണ് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. 20 വർഷത്തിനിടെ ആദ്യമായാണ് ജപ്പാൻ ഇന്ത്യയിൽ നിന്നുള്ള മാമ്പഴത്തിന് നിരോധനം ഏർപ്പെടുത്തുന്നത്. ജപ്പാന്റെ കയറ്റുമതി നിരോധനം വന്നതോടെ വിപണിയിലെത്തിക്കാൻ കാത്തിരിക്കുന്ന മാമ്പഴ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
ജനപ്രിയ മാമ്പഴ ഇനത്തിൽപ്പെട്ട അൽഫോൻസോ, കേസർ, ലാംഗ്ര, ബംഗനപ്പള്ളി എന്നിവയുടെ കയറ്റുമതിയെയാണ് വിലക്ക് സാരമായി ബാധിച്ചിരിക്കുന്നത്. 2025-26 ൽ, ജപ്പാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഏറ്റവും വലിയ പങ്ക് വഹിച്ചിരുന്നത് ഗുജറാത്തിൽ നിന്നുള്ള കേസർ മാമ്പഴമായിരുന്നു. ഇത് രണ്ടാം തവണയാണ് ജപ്പാൻ ഇന്ത്യൻ മാമ്പഴ കയറ്റുമതി നിർത്തലാക്കുന്നത്. 20 വർഷങ്ങൾക്ക് മുൻപ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മാമ്പഴത്തിലെ ഈച്ചയുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണം. പിന്നീട് 2006 ജൂണിൽ ജപ്പാൻ ഔദ്യോഗികമായി നിരോധനം പിൻവലിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അംഗീകൃത പ്രദേശങ്ങളിൽ വളർത്തുന്ന അൽഫോൻസോ, ബംഗനപ്പള്ളി, കേസർ, ലാംഗ്ര, ചൗസ, മാലിക്ക മാമ്പഴങ്ങൾ ഇറക്കുമതി ചെയ്യാൻ ജപ്പാൻ അനുമതി നൽകുകയായിരുന്നു.
















