തിരുവനന്തപുരം: മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇരട്ടിമധുരം നൽകാൻ കെസിഎൽ ഫാൻ വില്ലേജ് ഒരുങ്ങുന്നു.ആഗസ്റ്റ് 20 മുതൽ കാര്യവട്ടം ദി സ്പോർട്സ് ഹബ്ബ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ 5-ാം ഗേറ്റിന് സമീപമാണ് ഫാൻ വില്ലേജ് പ്രവർത്തിക്കുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഓണക്കാലത്ത് കളി കാണാനെത്തുന്നവർക്ക് മത്സരത്തിന്റെ ആവേശത്തോടൊപ്പം കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഇതിലൂടെ കെസിഎ സമ്മാനിക്കുന്നത്.
ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം ആധുനിക വിനോദോപാധികളും ചേരുന്നതാണ് ഫാൻ വില്ലേജ്. കൂട്ടുകാർക്കൊപ്പം സ്ലോ-മോഷൻ സിനിമാറ്റിക് വിഡിയോകൾ പകർത്താൻ കഴിയുന്ന 360 ഡിഗ്രി ഫോട്ടോബൂത്തും, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകളും കാണികൾക്ക് പുതിയ കാലത്തിന്റെ ആഘോഷാനുഭവമേകും. ഗൃഹാതുരത്വം ഉണർത്തുന്ന ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം. ഇതിനുപുറമെ, ക്രിക്കറ്റ് താരങ്ങളെപ്പോലെ മെയ്‌വഴക്കവും വേഗതയും പരീക്ഷിക്കുന്ന ‘ബാറ്റൺ ക്യാച്ചർ’, ഭീമൻ ‘കണക്റ്റ്-4’ എന്നീ ഗെയിമുകളും സന്ദർശകർക്ക് ആസ്വദിക്കാനാകും. ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വൈവിധ്യമാർന്ന വിഭവങ്ങളുമായി വിപുലമായ ഭക്ഷണശാലകളും വർണ്ണാഭമായ വൈദ്യുതദീപാലങ്കാരങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്ത് അരങ്ങേറുന്ന കെസിഎൽ മൂന്നാം സീസൺ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒന്നാകെ ആസ്വദിക്കാനുള്ള വലിയൊരു കായിക ഉത്സവമാണെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിലേക്ക് എത്തുന്നവർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാനാണ് ഫാൻ വില്ലേജിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളികാണാൻ എത്തുന്ന കായിക പ്രേമികൾക്ക് പൂർണ്ണ തോതിലുള്ള കാർണിവൽ അന്തരീക്ഷം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച വേദിയായിരിക്കും ഫാൻ വില്ലേജെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ ആവേശവും ഓണത്തിന്റെ ആഘോഷവും ഒരുപോലെ സമന്വയിപ്പിച്ച് കൂടുതൽ ആളുകളെ ഗ്യാലറികളിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ദിവസവും വേറിട്ട വിനോദ പരിപാടികളാണ് ഫാൻ വില്ലേജിൽ ഒരുക്കിയിരിക്കുന്നതെന്നും, മികച്ച നിലവാരത്തിലുള്ള ഈ അനുഭവങ്ങൾ ഓണക്കാലത്തെ ക്രിക്കറ്റ് കാർണിവലിന് കൂടുതൽ മിഴിവേകുമെന്നും കെസിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിനു ചിദംബരം പറഞ്ഞു.
















