ന്യൂദൽഹി: കേരളത്തിലെ റബർ മേഖലയിലെ വിഷയങ്ങൾ വിലയിരുത്തി തുടർ കർമപരിപാടിക്ക് രൂപം നൽകുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉടൻ കോട്ടയത്തെ റബർ ബോർഡ് സന്ദർശിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർക്കൊപ്പം റബർ ബോർഡ് ചെയർമാൻ എൻ. ഹരി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ന്യൂദൽഹിയിലെ വാണിജ്യഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ റബർ ബോർഡിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി റബർ ബോർഡ് ആസ്ഥാനത്ത് സന്ദർശനം നടത്താൻ ചെയർമാർ എൻ. ഹരി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഔപചാരികമായി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച കേന്ദ്രമന്ത്രി ഉടൻ റബർ ബോർഡ് ആസ്ഥാനത്ത് എത്തുമെന്ന് അറിയിച്ചു. റബർ ബോർഡിന്റെ വിവിധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും രാജ്യത്തെ റബർ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സന്ദർശന വേളയിൽ ചർച്ച ചെയ്യും.

യോഗത്തിൽ കേരളത്തിലെ റബർ മേഖലയെ സമഗ്രമായി വികസിപ്പിക്കുന്നതിനായി ‘ഐ-സ്പീഡ് വൺ’ പദ്ധതിയിൽ 100 കോടി എത്രയും വേഗം വിനിയോഗിക്കുമെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കി. ഈ പദ്ധതിക്കായുള്ള തുക ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) വടക്കു കിഴക്കൻ മേഖലയിലെ ശേഷിക്കുന്ന ഫണ്ടിൽ നിന്നും ലഭ്യമാക്കി പദ്ധതികൾക്ക് വിനിയോഗിക്കാനുള്ള നടപടികൾ സ്വീകരിക്കും. പുകപ്പുര നിർമാണം, റബർ പ്ലാൻ്റിങ് സബ്സിഡി, തൊഴിലാളി ക്ഷേമം, റബർ ഉത്പാദക സംഘങ്ങൾ വഴിയുള്ള വിവിധ ക്ഷേമ പദ്ധതികൾ എന്നിവയ്‌ക്ക് ഈ പണം വിനിയോഗിക്കും എന്നാണ് അത്മ പറയുന്നത്. എന്നാൽ കേരളത്തിൽ വെട്ടാതെ കിടക്കുന്ന കൃഷിസ്ഥലങ്ങൾ കൃഷിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് കൂടി ചെയർമാൻ ആവശ്യപ്പെട്ടു.
റബർ മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് റബർ ബോർഡ് അടുത്ത അഞ്ചുവർഷ കാലത്തേയ്‌ക്ക് (2026-2031) 2,157.54 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇഎഫ്സി (Expenditure Finance Committee) പദ്ധതി കേന്ദ്ര ധനമന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കർഷകർക്കും കർഷക തൊഴിലാളികൾക്കും അതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ കാലയളവിൽ ഇതേ പദ്ധതിക്കായി മൂന്നു വർഷത്തേയ്‌ക്ക് റബർ ബോർഡ് 1000 കോടി ശുപാർശ ചെയ്തപ്പോൾ 900 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ഇത്തവണ 2026-31 വരെയുള്ള അഞ്ച് വർഷത്തേയ്‌ക്ക് സമർപ്പിച്ച 2157.54 കോടിയുടെ പദ്ധതി ഏറെക്കുറെ പൂർണമായി തന്നെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റബർ ബോർഡ് ചെയർമാൻ എൻ. ഹരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രത്യേക പദ്ധതികൾ
ആഭ്യന്തര റബർ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനായി റീ പ്ലാൻ്റിങ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികൾ, റെയിൻ ഗാർഡിങിന് ധനസഹായം, റബർ മരങ്ങളിലെ റോഗനിയന്ത്രണ നടപടികൾ, പുകപ്പുര നവീകരണത്തിനും നിർമാണത്തിനും സഹായം, ആധുനിക യന്ത്രസാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി എന്ന ഉൾപ്പെടുന്ന പ്രത്യേക പദ്ധതികൾക്ക് കൂടുതൽ തുക വിലയിരുത്തും. ഈ പദ്ധതികൾ രാജ്യത്തെ പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും റബർ കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് യോഗത്തിൽ വിലയിരുത്തി.
റബർ മേഖലയിലെ ഭാവി വികസന പദ്ധതികളും റബർ ബോർഡിന്റെ പ്രവർത്തങ്ങളും വിലയിരുത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയുമായുള്ള കൂൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഭാവി വികസന പദ്ധികളിൽ യുവാക്കൾക്കായുള്ള പരിശീലനം, ഗവേഷണം എന്നിവയ്‌ക്ക് മുന്തിയ പരിഗണന നൽകുമെന്ന് ചെയർമാൻ അറിയിച്ചു.
















