തിരുവനന്തപുരം: 16-ാം നിയമസഭയിലെ ഗവർണറുടെ ആദ്യ നയപ്രഖ്യാപനം ഇന്ന്. വി.ഡി. സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയങ്ങൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ നിയമസഭയില്‍ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നടത്തും. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തുക.
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത് ജൂൺ 15-ാം തീയതി മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കാബിനറ്റ് യോഗത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അത് എങ്ങനെയായിരിക്കും നടപ്പിലാക്കുക, ആർക്കൊക്കെ അതിന്റെ ഗുണം കിട്ടും, ഏതൊക്കെ ബസുകളിലായിരിക്കും കിട്ടുക, എത്രദൂരം വരെ കിട്ടും എന്നത് സംബന്ധിച്ചൊക്കെ നയപ്രഖ്യാപനത്തിൽ വ്യക്തതയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആശാവർക്കർമാർക്ക് 3000 രൂപ കൂട്ടിക്കൊടുത്തുകൊണ്ടുള്ള തീരുമാനവും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 21000 രൂപ മാസശമ്പളമായി നൽകണം എന്നായിരുന്നു അവരുടെ ആവശ്യം, ഇത് സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്.
ഇന്ദിരാ ഗാരണ്ടികൾ നടപ്പാക്കും എന്നതായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ മറ്റൊരു പ്രധാന വാഗ്ദാനം. കോളേജിൽ പോകുന്ന പെൺകുട്ടികൾക്ക് മാസം 1000 രൂപവെച്ച് നൽകുന്നതടക്കം വലിയ വാഗ്ദാനങ്ങളാണ് ഇന്ദിരാ ഗാരണ്ടിയിലുള്ളത്. ഇതൊക്കെ എങ്ങനെ, എത്ര സമയത്തിനുള്ളിൽ നടപ്പിലാക്കും എന്നതിനെക്കുറിച്ചും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയേക്കാം. നിലവിൽ ധവളപത്രം ഇറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ് സർക്കാർ.
തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നി ആയിരിക്കും പ്രസംഗം. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു.
ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, അടക്കം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം.
















