
എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
കോട്ടയം: നടനാവുകയെന്ന തന്റെ കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹം 45 കൊല്ലം മുമ്പ് നേടിയെങ്കിലും ഇന്നും സ്വയം മെച്ചപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടി പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു. സിനിമ എനിക്ക് സംസ്‌കാരവും കരുണയും ധൈര്യവും പകര്‍ന്നുതന്നു. അച്ഛന് എന്നെ ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അത് സാധിക്കാനായില്ല. ഇന്ന് എനിക്ക് മൂന്നാമത്തെ ഡോക്ടറേറ്റാണ് ലഭിക്കുന്നത്. ഇതുകൊണ്ട് ചികിത്സിക്കാനാവില്ലെങ്കിലും കഴിഞ്ഞ 45 കൊല്ലമായി വിനോദം പകര്‍ന്ന് ഞാന്‍ നിങ്ങളെയെല്ലാവരെയും ചികിത്സിക്കുകയായിരുന്നു. അവസാന ശ്വാസം വരെ അത് ഞാന്‍ തുടരും- മമ്മൂട്ടി പറഞ്ഞു.
കേരളത്തില്‍ ആദ്യമായാണ് ഒരു നാഗസ്വര വിദ്വാന് ഡി ലിറ്റ് ലഭിക്കുന്നതെന്ന് തിരുവിഴ ജയശങ്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ അംഗീകാരം, ഗുരു കൂടിയായിരുന്ന അച്ഛന് സമര്‍പ്പിക്കുന്നു.
മനുഷ്യജീവിതങ്ങളെ കാരുണ്യത്തോടെ സ്പര്‍ശിക്കുമ്പോഴാണ് ശാസ്ത്രം അര്‍ത്ഥവത്താവുന്നതെന്ന് തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട മെഡിക്കല്‍ രംഗത്തെ പരിചയം കൊണ്ട് മനസിലാക്കിയതായി ഡോ. രാധാകൃഷ്ണന്‍ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി. റ്റി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം കൊടുത്തു.