ന്യൂദല്‍ഹി:: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതോടെ മമ്മൂട്ടിക്ക് ഇത് നാലാമത്തെ ദേശീയ പുരസ്കാരം. ഇതിന് മുന്‍പ് 1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ) 1994 (വിധേയൻ, പൊന്തൻ മാട), 1999 (അംബേദ്കർ – ഇംഗ്ലീഷ്) എന്നീ സിനിമകളിലെ പ്രകടനങ്ങള്‍ക്കാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. 27 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും ഒരു ദേശീയ പുരസ്കാരം തേടിയെത്തുകയാണ്.
ഒരു ഡാർക്ക് ഫാൻ്റസി ഹൊറർ വിഭാഗത്തില്‍പ്പെടുന്ന ഈ സിനിമയില്‍ കൊടുമണ്‍ പോറ്റി എന്ന മനയിലെ ഒരു കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുകയാണ് മമ്മൂട്ടി. മെത്തേഡ് ആക്ടിങ്ങിന് പേരുകേട്ട മമ്മൂട്ടിയുടെ മറ്റൊരു തകര്‍പ്പന്‍ പ്രകടനം ഓസ്കാര്‍ വേദിയില്‍ പോലും കയ്യടി നേടിയിരുന്നു. എല്ലാം മറന്ന് സ്വയം കഥാപാത്രമായി ജീവിക്കുന്ന തരത്തിലുള്ള അഭിനയത്തെയാണ് മെത്തേഡ് ആക്ടിങ്ങ് എന്ന് വിളിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ രീതി മികവാര്‍ന്നതാകുന്നത് ഈ മെത്തേഡ് ആക്ടിങ്ങിലൂടെയാണ്. കൊടുമണ്‍ പോറ്റിയും വ്യത്യസ്തല്ല. കൊടുമണ്‍ പോറ്റിയുടെ ക്രൗര്യവും ആധിപത്യവും എല്ലാം മമ്മൂട്ടി എല്ലാ അഭിനയസാധ്യതകളും പുറത്തെടുത്ത് സ്ക്രീനിലെത്തിക്കുകയാണ്. വെറും ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമായിട്ടും കൊടുമണ്‍ പോറ്റി പ്രേക്ഷകരിലേക്ക് പകരുന്നത് ഒരു അവിസ്മരണീയ പകര്ന്നാട്ടം.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ഐതിഹ്യമാലയിൽ നിന്നുള്ള മന്ത്രവാദത്തിന്റെ കഥകളും കൊടുമണ്‍ പോറ്റി എന്ന ഒരു കഥാപാത്രത്തെയും ലയിപ്പിച്ച് മെനഞ്ഞെടുത്ത സിനിമയാണ്.
മതിലുകളിലെ ബഷീര്‍, വടക്കന്‍വീരഗാഥയിലെ ചന്തു, പൊന്തന്‍മാടയിലെ മാട, വിധേയനിലെ ഭാസ്കരപട്ടേലര്‍, അംബേദ്കറിലെ അംബേദ്കര്‍…..
1990ല്‍ രണ്ട് സിനിമകളിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘മതിലുകള്‍’ എന്ന സിനിമയില്‍ ജയിലില്‍ തടവുകാരനായ വൈക്കം മുഹമ്മദ് ബഷീര്‍ ആയും എംടി വാസുദേവന്‍ നായരുടെ ഒരു വടക്കന്‍ വീരഗാഥയില്‍ വടക്കന്‍പാട്ടിലെ ചന്തുവായും മമ്മൂട്ടി തകര്‍ത്താടിയിരുന്നു. 1994ല്‍ വിധേയന്‍, പൊന്തന്‍മാട എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയനില്‍ ഭാസ്കരപട്ടേലര്‍ എന്ന ജന്മിയുടെ അധികാരപ്രമത്തത മമ്മൂട്ടി തനിമയോടെ പകര്‍ത്തി. അതുപോലെ ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍മാടയില്‍ താഴ്ന്ന ജാതിക്കാരനായ മാട എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളില്‍ അനശ്വരമായി. 1999ല്‍ ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഡോ. ദാദാ സാഹേബ് അംബേദ്കറിലെ അഭിനയത്തിനായിരുന്നു മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ പുരസ്കാരം ലഭിച്ചത്. ഇന്ത്യയുടെ ഭരണഘടന എഴുതിയ അധകൃതനായ അംബേദ്കറായുള്ള മമ്മൂട്ടിയുടെ കഥാപാത്രപരിണാമവും ഏറെ കയ്യടി നേടിയിരുന്നു.
മമ്മൂട്ടിയുടെ ജീവിതം
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്.
ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ.ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. കെജി ജോര്‍ജ്ജിന്റെ തന്നെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. . 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. സുറുമി, ദുൽഖർ സൽമാൻ എന്നിവര്‍ മക്കളാണ്.
















